
ന്യൂഡൽഹി: യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നടപ്പുസാമ്പത്തിക വർഷം 3100 കോടി ഡോളർ (ഏകദേശം 2.56 ലക്ഷം കോടി രൂപ) കടക്കുമെന്ന് പ്രതീക്ഷ. രത്നാഭരണങ്ങൾ, യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവക്ക് ആവശ്യമേറിയ സാഹചര്യത്തിലാണിതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ വർഷം മേയ് ഒന്നിന് നടപ്പാക്കിയ സ്വതന്ത്ര വ്യാപാര കരാർ യു.എ.ഇയിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ 2022 -ജനുവരി 2023ൽ ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതി അഞ്ചു ശതമാനം ഉയർന്ന് 1520 കോടി ഡോളർ (1.25 ലക്ഷം കോടി രൂപ) ആയി. മുൻ വർഷം ഇതേ കാലയളവിൽ 1450 കോടി ഡോളർ (1.20 ലക്ഷം കോടി രൂപ) ആയിരുന്നു. ഇക്കാലയളവിലെ ഇറക്കുമതി മൂന്ന് ശതമാനം വർധിച്ച് 1680 കോടി ഡോളറി (1.39 ലക്ഷം കോടി രൂപ)ലെത്തി.
2016-17ൽ യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 3120 കോടി ഡോളർ (2.58 ലക്ഷം കോടി രൂപ) ആയിരുന്നു. വ്യാപാര ഉടമ്പടിപ്രകാരമുള്ള തീരുവ ഇളവ് ലഭിക്കാൻ കയറ്റുമതിക്കാർക്ക് ജനുവരിയിൽ 6,057 ഒറിജിൻ സർട്ടിഫിക്കറ്റുകൾ നൽകി.
ഇന്ത്യയുമായി വ്യാപാര കരാറുകളുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ആവശ്യമായ പ്രധാന രേഖയാണ് ഒറിജിൻ സർട്ടിഫിക്കറ്റ്. സാധനങ്ങൾ എവിടെ നിന്നാണെന്ന് തെളിയിക്കാൻ ഈ സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്.