
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ബ്രിട്ടന്റെ നിര്‍ദ്ദിഷ്ട കാര്‍ബണ്‍ നികുതിയെ പ്രതിരോധിക്കാന്‍ ഒരു വ്യവസ്ഥയുമില്ല. ഭാവി നടപടികള്‍ ആഭ്യന്തര കയറ്റുമതിയെ ബാധിച്ചാല്‍, നടപടികള്‍ സ്വീകരിക്കാനോ ഇളവുകള്‍ സന്തുലിതമാക്കാനോ ഉള്ള അവകാശം ന്യൂഡല്‍ഹി നിലനിര്‍ത്തിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2023 ഡിസംബറില്‍ യുകെ സര്‍ക്കാര്‍ 2027 മുതല്‍ കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം (സിബിഎഎം) നടപ്പിലാക്കാന്‍ തീരുമാനിച്ചു. 2027 മുതല്‍ ഇരുമ്പ്, ഉരുക്ക്, അലുമിനിയം, വളം, സിമന്റ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്താനാണ് ബ്രിട്ടന്റെ തീരുമാനം.
ഇത് യുകെയിലേക്കുള്ള ഇന്ത്യയുടെ 775 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് സാമ്പത്തിക തിങ്ക് ടാങ്ക് ജിടിആര്‍ഐ പറയുന്നു.
യൂറോപ്യന്‍ യൂണിയന് ശേഷം, സിബിഎഎം നടപ്പിലാക്കുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായിരിക്കും യുകെ. ഇറക്കുമതി കാര്‍ബണ്‍ വിലനിര്‍ണയ സംവിധാനം എന്നാണ് ഇതിനെ വിളിക്കുന്നത്, തുടക്കത്തില്‍ ഇരുമ്പ്, ഉരുക്ക്, അലുമിനിയം, വളം, ഹൈഡ്രജന്‍, സെറാമിക്‌സ്, ഗ്ലാസ്, സിമന്റ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ഇടിഎസ് (എമിഷന്‍ ട്രേഡിംഗ് സിസ്റ്റം) പ്രകാരമുള്ള സൗജന്യ അലവന്‍സുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുമ്പോള്‍ ഇറക്കുമതി മൂല്യത്തിന്റെ 14-24 ശതമാനം വരെ ഈ നികുതി ഈടാക്കാം.
അടുത്തിടെ ലണ്ടന്‍ സന്ദര്‍ശന വേളയില്‍ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ഈ നികുതിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും യുകെ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ഇന്ത്യ പകരം നടപടികള്‍ ആലോചിച്ചേക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.