
കൊച്ചി: അമേരിക്കയുടെ താരിഫ് യുദ്ധത്തിന്റെയും അനിശ്ചിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു. ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാനസർവീസിന് വഴിയൊരുങ്ങുന്നു.
കോവിഡിനെ തുടർന്ന് 5 വർഷം മുൻപാണ് ചൈന ഇന്ത്യയിലേക്കുള്ള സർവീസുകൾ നിർത്തിയത്. ഗൽവാൻ സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അകൽച്ച വർധിച്ചിരുന്നു.
ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ ഭാഗമായാണ് ‘എയർലിങ്ക് ’നീക്കം.
ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ചൗ, ഷെങ്ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തേ സർവീസുണ്ടായിരുന്നത്. ഷാങ്‌ഹായ് കോർപറേഷൻ യോഗത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തുമ്പോൾ വിമാനസർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.
നിലവിൽ ഇന്ത്യയിലെ ഒരു വിമാനത്താവളത്തിലേക്കും ചൈനയിൽ നിന്നു നേരിട്ട് വിമാന സർവീസില്ല. കേരളത്തിൽ നിന്നുള്ള യാത്രക്കാർ മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ, ശ്രീലങ്ക വഴിയാണ് ചൈനയിലേക്ക് പോകുന്നത്.
ട്രാൻസിറ്റ് യാത്രയായതിനാൽ 8 മണിക്കൂറിലേറെയെടുക്കും.