
ന്യൂഡൽഹി: കടൽപ്പായൽ (seaweed) വ്യവസായത്തിൽ സുപ്രധാന നീക്കവുമായി ഇന്ത്യ. അടുത്ത വർഷത്തോടെ രാജ്യത്തെ കടൽപ്പായൽ ഉത്പാദനം 9.7 മില്യൺ ടണ്ണിലധികമായി ഉയർത്താനാണ് ഭാരതം ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി കടൽപ്പായൽ ഉത്പാദനത്തിന് വേണ്ട വിത്തുകളും മറ്റ് വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തു.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയതോടെ വിദേശത്ത് നിന്ന് ഉയർന്ന ഗുണമേന്മയുള്ള വിത്ത് ഇറക്കുമതി ചെയ്യുന്നതിനും ഗുണനിലവാരമുള്ള വിത്തുകളുടെ സ്റ്റോക്ക് കർഷകർക്ക് ഉറപ്പാക്കുന്നതിനും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
തമിഴ്‌നാട്, കർണാടക, കേരളം തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിലെ കടൽപ്പായൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്ര പദ്ധതി.
വിവിധതരത്തിലുള്ള പോഷകമൂല്യങ്ങളും ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ളതാണ് കടൽപ്പായൽ. ഗോയിറ്റർ, അർബുദം, ബോൺ-റീപ്ലേസ്മെന്റ് തെറാപ്പി, ഹൃദയ ശസ്ത്രക്രിയൾ എന്നിവയ്‌ക്ക് നൽകുന്ന ഫാർമസ്യൂട്ടിക്കൽ കാപ്‌സ്യൂളുകൾ നിർമിക്കാൻ ഇവ ഉപയോഗിക്കുന്നു.
’21-ാം നൂറ്റാണ്ടിലെ ഔഷധം’ എന്നാണ് കടൽപ്പായലിനെ പല രാജ്യങ്ങളും വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് വികസിത രാജ്യങ്ങളിൽ ഇവയ്‌ക്ക് ആവശ്യക്കാരേറെയാണ്.






