
- ആതിഥേയ നഗരമായി അഹമ്മദാബാദിനെ ശുപാർശ ചെയ്തു
ന്യൂഡല്‍ഹി: 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയായി അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തതായി കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് എക്‌സിക്യുട്ടീവ് ബോര്‍ഡ് സ്ഥിരീകരിച്ചു.
ഗുജറാത്ത് നഗരത്തിന്റെ പേര് ഇനി കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ടിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മുന്‍പാകെ സമര്‍പ്പിക്കും. നവംബര്‍ 26-ന് ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് ജനറല്‍ അസംബ്ലിയില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
അംഗീകാരം ലഭിച്ചാല്‍ ന്യൂഡല്‍ഹിക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരമായി അഹമ്മദാബാദ് മാറും. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാം വാര്‍ഷികം കൂടിയായിരിക്കും ഇത്.
ഇന്ത്യയ്ക്ക് പുറമേ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയും 2030 ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അഹമ്മദാബാദും നൈജീരിയയിലെ അബുജ നഗരവും കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
2036-ലെ ഒളിമ്പിക്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുക എന്ന വിശാലമായ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ആതിഥേയത്വത്തിനായി ഇന്ത്യ ശ്രമിക്കുന്നത്. ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള അപേക്ഷയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഓഗസ്റ്റില്‍ അംഗീകാരം നല്‍കിയിരുന്നു.
ഗെയിംസ് ഇന്ത്യയിലെത്തിയാല്‍ വലിയതോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ടൂറിസം വര്‍ധിക്കുകയും വിവിധ മേഖലകളില്‍ പ്രൊഫഷണല്‍ അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യും.