
കൊച്ചി: ഖാരിഫ് സീസണിലെ രാസവളങ്ങളുടെ ക്ഷാമവും വിലവർദ്ധനയും നേരിടാൻ ഇന്ത്യൻ കമ്പനികള്‍ ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകള്‍ തേടുന്നു. യൂറോപ്പ്, റഷ്യ, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളില്‍ നിന്ന് രാസവളങ്ങള്‍ ഇറക്കുമതി നടത്താനാണ് പൊതു, സ്വകാര്യ മേഖലകളിലെ കമ്പനികള്‍ ആലോചിക്കുന്നത്.
ഇന്ത്യൻ കാർഷിക മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന യൂറിയ, ഡൈ അമോണിയം ഫോസ്‌ഫേറ്റ് (ഡി.എ.പി) തുടങ്ങിയ രാസവളങ്ങളുടെ കയറ്റുമതിക്ക് ചൈന അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയതാണ് വെല്ലുവിളി ഉയർത്തുന്നത്. രാസവളങ്ങളുടെ മറ്റൊരു പ്രധാന കയറ്റുമതിക്കാരായ ഇസ്രയേലിലെ യുദ്ധ സാഹചര്യങ്ങളും ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഡി.എ.പി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യൂറിയ കഴിഞ്ഞാല്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഡൈ അമോണിയം പോസ്‌ഫേറ്റ് അഥവാ ഡി.എ.പി പ്രധാനമായും ചൈനയില്‍ നിന്നാണ് എത്തുന്നത്.
പഴങ്ങളും പച്ചക്കറികളും പോലുള്ള തോട്ടവിളകള്‍ക്ക് അനിവാര്യമായ സ്‌പെഷ്യാലിറ്റി വളങ്ങളുടെ എണ്‍പത് ശതമാനവും ചൈനയില്‍ നിന്നാണ് വരുന്നത്. ഖാരിഫ് സീസണ്‍ (ജൂണ്‍- ജൂലായ്) ആരംഭിച്ചതോടെ ഡി.എ.പിയുടെയും സ്‌പെഷ്യാലിറ്റി വളങ്ങളുടെയും ക്ഷാമം രൂക്ഷമായി. ഇതോടെയാണ് ഇന്ത്യയില്‍ എല്ലാത്തരം രാസവളങ്ങള്‍ക്കും വില കുത്തനെ കൂടുന്നത്.
ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാകും
രാസവളങ്ങളുടെ ക്ഷാമവും വിലക്കയറ്റവും നാണയപ്പെരുപ്പ ഭീഷണി വർദ്ധിപ്പിക്കും. പച്ചക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവയുടെ വില കുത്തനെ കൂടാൻ രാസവള വിപണിയിലെ പ്രതിസന്ധി കാരണമാകുമെന്ന ആശങ്ക ശക്തമാണ്.
കാലവർഷത്തിന്റെ ലഭ്യത ഉയർന്നതോടെ രാസവളങ്ങളുടെ ആവശ്യം ഏറുന്ന സമയത്താണ് ചൈനയുടെ കയറ്റുമതി നിരോധനമെന്നതാണ് വെല്ലുവിളി, നെല്ലിന് പുറമേ തെങ്ങ്, റബർ, പച്ചക്കറി, തേയില, ഏലം കൃഷിക്കും വളപ്രയോഗം നടത്തേണ്ട സീസണില്‍ രാസവളങ്ങള്‍ക്ക് ക്ഷാമം കൂടിയതാണ് കർഷകരെ വലയ്ക്കുന്നത്.
സർക്കാരിനും അലംഭാവം
വിപണിയില്‍ വളം ക്ഷാമവും വിലക്കയറ്റവും രൂക്ഷമാകുമ്പോഴും കേന്ദ്ര സർക്കാർ വിപണിയില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ്.
അഞ്ച് വർഷത്തിന് ശേഷം ഗ്രാമീണ വിപണി മികച്ച ഉണർവിലേക്ക് നീങ്ങുമ്പോള്‍ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യതയിലെ ഇടിവ് കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് അനലിസ്‌റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
2024-25 വർഷത്തിലെ ആഭ്യന്തര രാസവളം ഉത്പാദനം 4.42 കോടി ടണ്‍
ഇന്ത്യയിലെ മൊത്തം വളം ഉപഭോഗം 6.56 കോടി ടണ്‍