
ന്യൂഡൽഹി: നൂറ് കോടി ഡോളറിലധികം മൂല്യമുള്ള കമ്പനികളുടെ(ബില്യൺ ഡോളർ) ആഗോള പട്ടികയിൽ ഇന്ത്യ മൂന്നാമത്. ഇത്തരത്തിലുള്ള 348 കമ്പനികളാണ് രാജ്യത്തുള്ളത്.യുഎസും ജപ്പാനുമാണ് ആദ്യ സ്ഥാനങ്ങളിൽ. അമേരിക്കയിൽ 1,873കമ്പനികളും ജപ്പാനിൽ 404 കമ്പനികളുമാണ് ബില്യൺ ഡോളർ ക്ളബിലുള്ളത്.
ഇന്ത്യയിലെ ഉയർന്ന ജനസംഖ്യയും മികച്ച ഉപഭോഗവും കമ്പനികളുടെ വളർച്ചയ്‌ക്ക് ഊർജമായത്. അഞ്ച് വർഷത്തിനിടെ രാജ്യത്തെ മുൻനിര ഓഹരി സൂചിക 137 ശതമാനം മുന്നേറിയതും കരുത്തായി. അതേസമയം ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന ബില്യൺ ഡോളർ ക്ളബിൽ ആറാമതാണ്.
ആഗോള തലത്തിൽ 30 ശതമാനം വിപണി വിഹിതമുള്ള ഏഷ്യ പസഫിക് മേഖലയിലാണ് അമേരിക്കയ്‌ക്ക് ശേഷം ബില്യൺ ഡോളർ കമ്പനികൾ കൂടുതലുള്ളത്. ഏറ്റവും പിന്നിൽ ലാറ്റിൻ അമേരിക്കയും ആഫ്രിക്കയുമാണ്.
ഓഹരി എക്‌സ്‌ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്ത നൂറ് കോടി ഡോളറിലധികം മൂല്യമുള്ള മൊത്തം 5,522 കമ്പനികളാണ് ലോകമൊട്ടാകെയുള്ളത്.
ആഗോള വിപണിയുടെ 49 ശതമാനം വിഹിതമുള്ള അമേരിക്കൻ സ്‌റ്റോക്ക് മാർക്കറ്റിന്റെ മൂല്യം 60.1 ലക്ഷം കോടി ഡോളറാണ്. ലോകത്തിലെ നൂറ് കോടി ഡോളറിലധികം മൂല്യമുള്ള കമ്പനികളിൽ മൂന്നിലൊന്നും അമേരിക്കയിലാണ്.