
മുംബൈ: റഷ്യയെ പിന്തള്ളി ഇന്ത്യക്ക് ഏറ്റവും കൂടുതൽ എണ്ണ വിൽക്കുന്ന രാജ്യമായി സൗദി അറേബ്യ. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾ ട്രംപ് തീരുവ ചുമത്തിയ ശേഷമാണ് ഈ മാറ്റം. പ്രതിദിനം 1.13 ദശലക്ഷം ബാരൽ എണ്ണയാണ് സൗദിയിൽനിന്ന് ഇറക്കുമതി ചെയ്തത്.
ഫെബ്രുവരിയിലെ ആദ്യ പത്ത് ദിവസത്തെ കണക്കാണിത്. ഒരു വർഷത്തിന് ശേഷമാണ് സൗദിയിൽനിന്ന് പ്രതിദിനം വാങ്ങുന്ന എണ്ണയുടെ അളവ് പത്ത് ലക്ഷം ബാരൽ കടക്കുന്നത്. ഇതേകാലയളവിൽ റഷ്യയിൽനിന്ന് പ്രതിദിനം വാങ്ങിയ എണ്ണയുടെ അളവ് 1.09 ദശലക്ഷം ബാരലാണ്. ആഗോള നാവിക വ്യാപാര ഡാറ്റ ശേഖരിക്കുന്ന കെപ്ലർ കമ്പനിയാണ് ഈ കണക്ക് പുറത്തുവിട്ടത്.
ജനുവരിയിൽ ഇന്ത്യ പ്രതിദിനം 1.14 ദശലക്ഷം ബാരൽ എണ്ണ റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നു. ഇറാഖിൽനിന്ന് 1.03 ദശലക്ഷം ബാരലും സൗദിയിൽനിന്ന് 774,000 ബാരൽ എണ്ണയുമാണ് വാങ്ങിയത്. യു.എസുമായി വ്യാപാര കരാർ ഒപ്പിട്ടതിന് ശേഷം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ കാര്യമായ മാറ്റമുണ്ടാകുന്നുവെന്നതിന്റെ സൂചനയാണ് പുതിയ കണക്ക്.
ഇന്ത്യയുടെ കയറ്റുമതിക്ക് ചുമത്തിയിരുന്ന നികുതി 18 ശതമാനമായി കുറക്കാമെന്ന് വ്യാപാര കരാറിൽ യു.എസ് സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല, റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ ചുമത്തിയ 25 ശതമാനം അധിക നികുതി പിൻവലിക്കുകയും ചെയ്തു.
ലോകത്ത് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ആവശ്യമായ എണ്ണയുടെ 90 ശതമാനവും വിദേശ രാജ്യങ്ങളിൽനിന്ന് വാങ്ങുകയാണ്. മാത്രമല്ല, ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ രാജ്യംകൂടിയാണ്. പ്രതിവർഷം 258.1 ദശലക്ഷം ടൺ എണ്ണയാണ് ശുദ്ധീകരിക്കുന്നത്. 2030 ഓടെ എണ്ണ ശുദ്ധീകരണം 309.5 ദശലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷ.
വിതരണ ചെലവും ദൂരവും കുറവാണെന്നതാണ് സൗദി എണ്ണ ഇറക്കുമതി വർധിക്കാൻ കാരണം. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യൻ ഓയിൽ കമ്പനി (ആരാംകോ) ഒരു ബാരൽ എണ്ണയുടെ വിലയിൽ 30 സെന്റ്സാണ് കുറച്ചിരിക്കുന്നത്. യു.എസിൽനിന്ന് ഒരു ബാരൽ എണ്ണ വിതരണം ചെയ്യാനുള്ള ചെലവ് 2.5 മുതൽ നാല് ഡോളർ വരെയാണ്.
അതേസമയം, സൗദിയിൽനിന്ന് ഇറക്കുമതി ചെയ്യാനുള്ള ചെലവ് വെറും 40-70 സെന്റ്സ് മാത്രമാണ്. കൂടാതെ, സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനുള്ള സമയം ഏകദേശം മൂന്ന് ദിവസമാണ്. യുഎസിൽനിന്ന് ഏകദേശം 45-55 ദിവസവും റഷ്യയിൽനിന്ന് ഏകദേശം 15 ദിവസവുമെടുക്കും.






