
ന്യൂഡൽഹി: വൈകി ആരംഭിച്ചിട്ടും ഇതിനകം 75 ലക്ഷം പേർ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തു. 71.1 ലക്ഷം റിട്ടേണുകള്‍ ഇ-വെരിഫൈ ചെയ്തതായും പോർട്ടലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇതുവരെ റീഫണ്ട് നല്‍കി തുടങ്ങിയിട്ടില്ല. പഴയ റിട്ടേണുകളും തീർപ്പാക്കാത്തവയും വിശദമായി പരിശോധിച്ചശേഷമാകും റീഫണ്ട് അനുവദിക്കുകയെന്നാണ് റിപ്പോർട്ടുകള്‍. വ്യാജ റീഫണ്ട് അവകാശവാദങ്ങള്‍ തടയുകയാണ് ലക്ഷ്യം.
മുൻ സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേണ്‍ ഒരുമാസം വൈകി മെയ് അവസാനത്തോടെയാണ് ഫയല്‍ ചെയ്യാൻ തുടങ്ങിയത്.
ഇതിനകം ഐടിആർ ഒന്ന്, നാല് ഫോമുകളാണ് പോർട്ടലില്‍ നല്‍കിയിട്ടുള്ളത്. റീഫണ്ടുകള്‍ ലഭിക്കാൻ സമയമെടുത്തേക്കാമെന്ന് നികുതി വിദഗ്ധർ പറയുന്നു. കഴിഞ്ഞ വർഷങ്ങളില്‍ നികുതിദായകർ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ഉറപ്പാക്കാനാണ് നികുതിവകുപ്പിന്റെ ശ്രമം.
അതുകൊണ്ടുതന്നെ പഴയ റിട്ടേണുകള്‍ കൂടി പരിശോധിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
കഴിഞ്ഞ വർഷങ്ങളില്‍ സൂക്ഷ്മപരിശോധന തീർപ്പാകാതെ കിടക്കുന്നുണ്ടെങ്കില്‍ റീഫണ്ടുകള്‍ ഇപ്പോള്‍ നല്‍കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഐടിആർ കൃത്യമായി ഫയല്‍ ചെയ്യുകയും വിവരങ്ങള്‍ വിട്ടുപോകാതെ പൂരിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ റീഫണ്ട് ലഭിക്കുമെന്നാണ് നികുതി വിദഗ്ധർ പറയുന്നത്.
മുൻ വർഷങ്ങളില്‍ ജൂലായ് 31 ആയിരുന്നു റിട്ടേണ്‍ നല്‍കാനുള്ള അവസാന തിയതി. ഇത്തവണ സെപ്റ്റംബർ 15വരെ നീട്ടിനല്‍കിയിട്ടുണ്ട്.