
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് കരുത്തുപകര്‍ന്ന് ജിഎസ്ടി വരുമാനത്തില്‍ മികച്ച മുന്നേറ്റം. മെയ് മാസത്തില്‍ മൊത്തം ജിഎസ്ടി വരുമാനം 3.2 ശതമാനം വര്‍ധിച്ച് 1.94 ലക്ഷം കോടി രൂപയിലെത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 മെയ് മാസത്തില്‍ 1.88 ട്രില്യണ്‍ രൂപയായിരുന്ന സ്ഥാനത്താണിത് ഈ നേട്ടം.
ആഭ്യന്തര ഇടപാടുകളിലെ ശക്തമായ വളര്‍ച്ചയും ഇറക്കുമതിയില്‍ നിന്നുള്ള വരുമാനത്തിലെ വര്‍ധനവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍.
ആഭ്യന്തര ആവശ്യകതയും നികുതി വരുമാനത്തെ സ്വാധീനിച്ചു. നികുതി നല്‍കേണ്ട ചരക്കുകളുടെ വിതരണത്തില്‍ 26.9 ശതമാനവും, സേവന മേഖലയില്‍ 22.2 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.
ഇതോടൊപ്പം, വ്യാവസായിക ശേഷി വര്‍ധിക്കുന്നതിന്റെ സൂചനയായി ഇറക്കുമതിയില്‍ നിന്നുള്ള ഐജിഎസ്ടി വരുമാനം 19.1 ശതമാനം ഉയര്‍ന്ന് 59,654 കോടി രൂപയിലെത്തി. റിപ്പോര്‍ട്ട് ചെയ്ത മാസത്തില്‍ സെന്‍ട്രല്‍ ജിഎസ്ടി ഇനത്തില്‍ 37,397 കോടിയും, സ്റ്റേറ്റ് ജിഎസ്ടി ഇനത്തില്‍ 45,143 കോടിയും, ഐജിഎസ്ടി ഇനത്തില്‍ 51,990 കോടി രൂപയുമാണ് സമാഹരിച്ചത്.
ജിഎസ്ടി റീഫണ്ടുകള്‍ 2.6 ശതമാനം വര്‍ധിച്ച് 27,281 കോടി രൂപയായി. റീഫണ്ടുകള്‍ ക്രമീകരിച്ച ശേഷമുള്ള മൊത്തം വരുമാനം 3.3 ശതമാനം ഉയര്‍ന്ന് 1.67 ട്രില്യണ്‍ രൂപയിലെത്തി. ഏപ്രില്‍ മാസത്തില്‍ റെക്കോര്‍ഡ് നിരക്കായ 2.43 ട്രില്യണ്‍ രൂപ ജിഎസ്ടി സമാഹരിച്ചിരുന്നു.
ആഭ്യന്തര ഉപഭോഗത്തിലെ സ്ഥിരതയും വ്യാവസായിക രംഗത്തെ വളര്‍ച്ചയും വരും മാസങ്ങളിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കുതിപ്പിന് അടിത്തറയൊരുക്കുമെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന.






