
കൊച്ചി: കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ വൻ വർധന. ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം 2024 മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ 72,000 ആഭ്യന്തര വിനോദ സഞ്ചാരികളാണ് എത്തിയത്.
എന്നാൽ, കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഇതിനെക്കാൾ ഏഴ് മടങ്ങിലധികം സഞ്ചാരികളെത്തി. ഏപ്രിൽ 22ന് പഹൽഗാം ആക്രമണത്തിനു ശേഷം കേരളത്തിൽ എത്തിയവർ 5,20,000 പേരാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ പേർ തിരഞ്ഞെടുത്തത് കേരളമാണെന്നാണു നിഗമനം.
തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും എത്താറുള്ളത്. എന്നാൽ, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ എന്നിവിടങ്ങളിൽനിന്നും ഇക്കുറി സഞ്ചാരികളെത്തി.
വിദേശ, ആഭ്യന്തര സഞ്ചാരികളിൽ കൂടുതൽപേർ സന്ദർശിച്ചത് കൊച്ചി നഗരമാണ്. മൂന്നാറിലും കൂടുതൽ യാത്രക്കാരെത്തി.
കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തി ഒരു ദിവസമെങ്കിലും ടൂറിസം കേന്ദ്രങ്ങളിൽ താമസിക്കുന്നവരുടെ കണക്കുകളാണ് ടൂറിസം വകുപ്പ് ശേഖരിക്കുന്നത്.