
ന്യൂഡൽഹി: പിടിവിട്ടുയരുന്ന പണപ്പെരുപ്പം ആഗോള ഊർജ വിലവർധനവിലേക്കും വിതരണശൃംഖയിലെ പ്രതിസന്ധിയിലേക്കും നയിക്കുമെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ നിലനിൽക്കുന്ന ഭൗമ-രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ഉടലെടുത്ത പണപ്പെരുപ്പം അമേരിക്ക ഉൾപ്പെടെ വൻകിട രാജ്യങ്ങളെ പോലും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇത് നിയന്ത്രിക്കാനായില്ലെങ്കിൽ മറ്റൊരു ദുരന്തമായിരിക്കും ഫലമെന്നാണ് ധനമന്ത്രാലയത്തിന്റെ സാമ്പത്തിക വിലയിരുത്തൽ. മറ്റ് രാജ്യങ്ങളെക്കാൾ മികച്ചരീതിയിൽ ഇന്ത്യയിൽ പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്.
കാലാവസ്ഥ വ്യതിയാനങ്ങൾ ഒഴികെ, ഭക്ഷ്യ ഉൽപന്നങ്ങളുടെ ചെറുകിട വ്യാപാരരംഗത്തെ പണപ്പെരുപ്പം വരും മാസങ്ങളിൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അവലോകനത്തിൽ വ്യക്തമാക്കുന്നു.
എന്നിരുന്നാലും ഊർജ വിലയുടെയും വിതരണശൃംഖലയുടെയും കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഭൗമ-രാഷ്ട്രീയ പ്രതിസന്ധിയാണ് വിതരണശൃംഖലയെ കാര്യമായി ബാധിക്കുന്നത്.
ആഗോളതലത്തിൽ ചെറുകിട വ്യാപാരരംഗത്തെ പണപ്പെരുപ്പം എട്ടു ശതമാനമായി നിലനിൽക്കുമ്പോൾ ഇന്ത്യയിൽ കഴിഞ്ഞ ആറു മാസമായി പണപ്പെരുപ്പം 7.2 ശതമാനമാണ്. ഇതേ കാലയളവിൽ യു.എസ് ഡോളറുമായുള്ള വിനിമയനിരക്കിൽ രൂപയുടെ മൂല്യം 5.4 ശതമാനം കുറഞ്ഞു.
എന്നാൽ, മറ്റ് കറൻസികളുടെ മൂല്യശോഷണം 8.9 ശതമാനമായിരുന്നുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.