
ന്യൂഡല്‍ഹി: വിദ്യാഭ്യാസ-സാങ്കേതിക ഭീമന്‍ ബൈജൂസിന്റെ അക്കൗണ്ട് ബുക്കുകള്‍ പരിശോധിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആറാഴ്ചയ്ക്കുള്ളില്‍ കണക്കുകള്‍ സമര്‍പ്പിക്കാനാണ് കോര്‍പറേറ്റ് മന്ത്രാലായം ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ അവസ്ഥയെക്കുറിച്ചുള്ള ആഭ്യന്തര വിലയിരുത്തലിനെ തുടര്‍ന്നാണ് പരിശോധന.
വിഷയം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടോ എന്ന് കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, തീരുമാനിക്കും. 1.2 ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ പുനഃസംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനാല്‍ പരിശോധന ബൈജൂസിന് തലവേദനയാകും.
കുതിച്ചുയരുന്ന സ്റ്റാര്‍ട്ടപ്പ് രംഗത്തിന്റെ പ്രതീകമായിരുന്ന കമ്പനി നിലവില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഒരു ബില്യണ്‍ ഡോളറിലധികം സമാഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
സാമ്പത്തിക പ്രസ്താവനകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ഡെലോയിറ്റ് ഹാസ്‌കിന്‍സ് & സെയില്‍സ് കഴിഞ്ഞ മാസം ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനം രാജിവച്ചു. കൂടാതെ പീക്ക് എക്‌സ്വി, പ്രോസസ് എന്‍വി, ചാന്‍-സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ് എന്നീ സ്വാധീനമുള്ള മൂന്ന് നിക്ഷേപകരുടെ പ്രതിനിധികള്‍ അതേ ആഴ്ച തന്നെ ബൈജൂസ് ബോര്‍ഡ് വിട്ടൊഴിഞ്ഞു.