
കൊച്ചി: മെട്രോയുടെ രണ്ടാംഘട്ടത്തിന്റെ വായ്പയ്ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി വൈകുന്നു. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കില്‍ (എഐഐബി) നിന്നാണ് വായ്പയെടുക്കുന്നത്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആർഎല്‍) ബോർഡിന്റെ അനുമതി നേടിയ ശേഷമാണ് സംസ്ഥാന സർക്കാരിനു സമർപ്പിച്ചത്. ആറുമാസത്തിലേറെയായിട്ടും ഇതില്‍ നടപടിയൊന്നുമായിട്ടില്ല.
കൊച്ചി മെട്രോയുടെ ഈ വായ്പ സംസ്ഥാനത്തിന്റെ പൊതുകടമായി കേന്ദ്രം കണക്കാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. ഇതാണ് അനുമതി വൈകുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കലൂർ ജവാഹർലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള രണ്ടാംഘട്ടത്തിന്റെ വായ്പയ്ക്കുള്ള നടപടിക്രമങ്ങള്‍ 2023-ല്‍ തുടങ്ങിയതാണ്. ആദ്യഘട്ടത്തിന് വായ്പ നല്‍കിയ ഫ്രഞ്ച് വികസന ഏജൻസിയാണ് (എഎഫ്ഡി) കാക്കനാട് റൂട്ടിനും ഫണ്ട് നല്‍കാമെന്ന് സമ്മതിച്ചിരുന്നത്. എന്നാല്‍, രണ്ടാംഘട്ടത്തിന്റെ നിർമാണം തുടങ്ങാൻ വൈകിയതോടെ ഇവർ പിൻമാറി.
1957 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്. ഇതില്‍ 1056 കോടി രൂപയോളം വായ്പയെടുക്കണം. ഈ വർഷം മാർച്ചിനകം ഫണ്ട് ലഭിക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തല്‍.
സർക്കാർ വിഹിതമായി ലഭിച്ച തുകയുപയോഗിച്ചാണ് ഇപ്പോള്‍ മെട്രോ നിർമാണം മുന്നോട്ടുപോകുന്നത്. വായ്പ ഇനിയും വൈകിയാല്‍ നിർമാണം പ്രതിസന്ധിയിലാകും. 11.2 കിലോമീറ്ററിലാണ് നിർമാണം നടക്കുന്നത്.