
സിലിക്കൺവാലി: എഐ കമ്പനിയായ ആന്ത്രോപ്പിക്കിൽ 10 ബില്യൺ (1000 കോടി) ഡോളർ ആദ്യഘട്ട നിക്ഷേപം നടത്താൻ ടെക് ഭീമനായ ഗൂഗിൾ. 30 ബില്യൺ (3000 കോടി) ഡോളർ വരെ നിക്ഷേപം ഇനിയും നടത്താമെന്ന വാഗ്ദാനവും കമ്പനി നൽകിയിട്ടുണ്ട്. ഈ നിക്ഷേപത്തോടെ ആന്ത്രോപ്പിക്കിന്റെ വിപണിമൂല്യം 350 ബില്യൺ ഡോളറായി ഉയരുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ബിഗ് ടെക് കമ്പനികൾക്ക് എഐയിലുള്ള അഭിനിവേശം കുറയുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് വിലയിരുത്തപ്പെടുന്നു. നിക്ഷേപത്തിന് പുറമെ ആന്ത്രോപിക്കിന്റെ കമ്പ്യൂട്ടിങ് ശേഷി വൻതോതിൽ വർധിപ്പിക്കുന്നതാണ് ഈ കരാർ. ഗൂഗിൾ ക്ലൗഡ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആന്ത്രോപ്പിക്കിന് അഞ്ച് ഗിഗാവാട്ട് കമ്പ്യൂട്ടിങ് ശേഷി നൽകും. ഇത് കൂടുതൽ വർധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
ആന്ത്രോപ്പിക്കിലേക്ക് വൻതോതിൽ ഫണ്ട് ഒഴുകുന്നതിന് പിന്നിൽ ക്ലോഡ് കോഡ് എഐ ടൂളാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ആന്ത്രോപ്പിക്കിന്റെ എഐ കോഡിങ് അസിസ്റ്റന്റായ ഇതിന്റെ ഉപയോഗം സിലിക്കൺ വാലിയിലെ എഞ്ചിനീയർമാർക്കിടയിലും ഗൂഗിളിൽ തന്നെയും വ്യാപകമാണ്. ക്ലോഡ് കോഡ് അടക്കമുള്ളവയുടെ സ്വീകാര്യത ആന്ത്രോപ്പിക്കിന്റെ വളർച്ചയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
കമ്പനിയുടെ വാർഷിക വരുമാനം 30 ബില്യൺ (3000 കോടി) ഡോളർ കവിഞ്ഞു. 2025 അവസാനത്തോടെ ഏകദേശം 9 ബില്യൺ ആയിരുന്ന വാർഷിക വരുമാണ് ഇത്തരത്തിൽ കുതിച്ചുയർന്നത്. എന്റർപ്രൈസ് ഉപഭോക്താക്കളുടെ എണ്ണം രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയായി എന്നതും ശ്രദ്ധേയമാണ്. അതിനിടെ, കമ്പനിയുടെ ക്ലേഡ് മിത്തോസ് ലോകമെങ്ങും സൈബർ സുരക്ഷാ ആശങ്ക ഉയർത്തുന്നുമുണ്ട്.
ആന്ത്രോപിക്കിൽ ആമസോൺ 5 ബില്യൺ (500 കോടി) ഡോളർ നിക്ഷേപം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെ നിക്ഷേപം എന്നതും ശ്രദ്ധേയമാണ്. ആന്ത്രോപിക്കിനെതിരെ എഐ രംഗത്ത് മത്സരിക്കുന്നതിനിടെയാണ് ഗൂഗിളും ആമസോണും കമ്പനിയിൽ നിക്ഷേപം നടത്തുകയും ചെയ്യുന്നത്. പരസ്പര സഹകരണത്തോടെ ഉള്ളതാണ് വമ്പൻ ടെക് കമ്പനികൾ തമ്മിലുള്ള ഇത്തരം ഇടപാടുകൾ.
ഗൂഗിളും ആമസോണും ആന്ത്രോപ്പിക്കിലേക്ക് പണം ഒഴുകുന്നു. അതേസമയം ആന്ത്രോപ്പിക് തിരികെ ഗൂഗിളിൽ നിന്നും ആമസോണിൽ നിന്നും ചിപ്പുകളും ക്ലൗഡ് ശേഷിയും വാങ്ങുകയും ചെയ്യുന്നു.






