
കൊച്ചി: സംസ്ഥാനത്ത് വൻ ഇടിവിൽ സ്വർണ വില. ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് ശനിയാഴ്ച ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 6,570 രൂപയിലും പവന് 52,560 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയും ഇടിവിൽ വ്യാപാരം നടക്കുന്നത്. ഇതിന് മുൻപ് ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയും മാത്രമേ കുറഞ്ഞിട്ടുള്ളു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്ന് ഗ്രാമിന് 6,760 രൂപയിലും പവന് 54,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിൽ 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവച്ചു എന്ന വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര സ്വർണവില 2.5% ൽ അധികം ഇടിഞ്ഞ് 2385 ഡോളറിൽ നിന്നു 2323 ഡോളറിലേക്ക് കുറഞ്ഞതാണ് ഇന്നത്തെ വിലയിടിവിന് കാരണം.
ചൈനീസ് വനിതകൾ വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടിയതും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന എന്നറിയപ്പെടുന്ന കേന്ദ്ര ബാങ്കും സ്വർണം ലക്ഷ്യം വച്ചതും ഈ വർഷം തുടക്കത്തിൽ തന്നെ സ്വർണവിലയെ സ്വാധിനിച്ചതായി സാമ്പത്തിക ശാസ്ത്രജ്ഞർ വിലയിരുത്തിയിരുത്തുന്നു.
അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവുണ്ട്. ഗ്രാമിന് 3 രൂപ കുറഞ്ഞു 96 രൂപ നിരക്കിലാണ് വ്യാപാരം തുടരുന്നത്.






