
മുംബൈ: കമ്പനിയുടെ ഛത്തീസ്ഗഡ് ആസ്ഥാനമായുള്ള ബിലാസ്പൂർ യൂണിറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ച് ഗോവ കാർബൺ. ബിലാസ്‌പൂരിലെ സിർഗിട്ടി ഇൻഡസ്ട്രിയൽ ഏരിയയിലെ സെക്ടർ ബിയിൽ സ്ഥിതി ചെയ്യുന്ന യൂണിറ്റ് ചെറിയ എൻജിനീയറിങ് നവീകരണത്തിനായി അതിന്റെ പ്രവർത്തനങ്ങൾ 2022 ഓഗസ്റ്റ് 29 മുതൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.
എന്നാൽ ബിലാസ്പൂർ യൂണിറ്റിലെ അറ്റകുറ്റപണികൾ കൃത്യമായി പൂർത്തിയാക്കിയതായും. പ്ലാന്റിലെ ഉൽപ്പാദനം സെപ്റ്റംബർ 17 മുതൽ പുനരാരംഭിച്ചതായും കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഓർഡർ പ്ലാൻ അനുസരിച്ച് ആവശ്യത്തിന് സാധന സാമഗ്രികൾ ഉള്ളതിനാൽ ഈ അടച്ചുപൂട്ടൽ അതിന്റെ വിൽപ്പനയെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
കാൽസിൻഡ് പെട്രോളിയം കോക്കിന്റെ നിർമ്മാണത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ പെട്രോകെമിക്കൽ കമ്പനിയാണ് ഗോവ കാർബൺ ലിമിറ്റഡ്. കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 14.48 കോടി രൂപയായി വർധിച്ചിരുന്നു. അതേസമയം വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 5.53 ശതമാനം ഇടിഞ്ഞ് 450.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.






