
. നാലാമത് ആഗോള മറൈൻ സിംപോസിയത്തിന് തുടക്കം
കൊച്ചി: മത്സ്യ മേഖലയിലെ ഗവേഷണ സംവിധാനങ്ങളിൽ ഉപഗ്രഹ അധിഷ്ഠിത സമുദ്ര പഠനം അനിവാര്യമാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) മുൻ ചെയർമാൻ ഡോ.എസ് സോമനാഥ്. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഡേറ്റ സംയോജനം എന്നിവയിലൂടെ ഇന്ത്യ സമുദ്ര ഗവേഷണ ദൗദ്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നാലാമത് ആഗോള മറൈൻ സിംപോസിയം (മീകോസ് 4) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദ്ര നിരീക്ഷണങ്ങൾക്കായി നിരവധി ഉപഗ്രഹങ്ങൾ പരിഗണനയിലുണ്ട്. കടൽ ആവാസവ്യവസ്ഥയെയും ജീവജാലങ്ങളെയും കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ ഇത് ഉപകരിക്കും. ഐഎസ്ആർഒ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് നേതൃത്വം നൽകിയത് പോലെ, സമുദ്ര ഗവേഷണത്തിൽ രാജ്യത്തിന്റെ വൈദഗ്ദ്ധ്യം ഏകീകരിക്കുന്നതിന് ഒരു സംയോജിത പ്ലാറ്റ്‌ഫോം ആവശ്യമാണ്- ഡോ. സോമനാഥ് പറഞ്ഞു. നിലവിൽ സമുദ്ര നിരീക്ഷണത്തിന് ഹൈപ്പർസ്‌പെക്ട്രൽ സെൻസറുകളുടെ കുറവുണ്ട്. ഇത് ഭാവിയിലെ സമുദ്ര നിരീക്ഷണത്തിനും മാപ്പിംഗിനും നിർണായകമാണ്. തത്സമയ വിവര ശേഖരണവും നിരീക്ഷണ പരിധിയും മെച്ചപ്പെടുത്തുന്നതിനായി ബോയികളുടെയും ആളില്ലാ വ്യോമ വാഹനങ്ങളുടെയും വിന്യാസം വർദ്ധിപ്പിക്കേണ്ടതുണ്ട്. സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് ഡേറ്റ ശേഖരിക്കാൻ കഴിവുള്ള ആഴക്കടൽ സെൻസറുകൾ രാജ്യത്തിന് ആവശ്യമാണ്. നിർമിതബുദ്ധി സമുദ്ര ഡേറ്റ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് വിശകലനം, പ്രവചന മാതൃകകൾ എന്നിവയ്ക്കായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. സിഎംഎഫ്ആർഐയുമായി സഹകരിച്ച് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിംപോസിയം നടത്തുന്നത്.
മാരിടൈം സഹകരണം ഇന്ത്യയുടെ പ്രധാന മുൻഗണന വിഷയമാണെന്ന് കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി സി എസ് ആർ റാം പറഞ്ഞു. സമുദ്ര സുരക്ഷ, വ്യാപാരം, നീല സമ്പദ്‌വ്യവസ്ഥയുടെ വികസനം എന്നിവയ്ക്ക് ഇത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. നാല് പതിറ്റാണ്ടിലേറെയായി ഫിഷറീസ് സമുദ്ര കൃഷി (മാരികൾച്ചർ) മേഖലക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് പ്രമുഖ സമുദ്ര ശാസ്ത്രജ്ഞൻ ഡോ. ജി ഗോപകുമാറിന് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നാലാമത് ഡോ എസ് ജോൺസ് സ്മാരക പുരസ്‌കാരം സമ്മാനിച്ചു. സിഎംഎഫ്ആർഐയിലെ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റും മാരികൾച്ചർ ഡിവിഷൻ മേധാവിയുമായിരുന്നു ഡോ. ഗോപകുമാർ. മോദ, വളവോടി വറ്റ എന്നീ മീനുകളുടെ കൃത്രിമ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത് അദ്ദേഹമാണ്. ഇതോടെയാണ് കൂടുമത്സ്യകൃഷിക്ക് ഇന്ത്യയിൽ കൂടുതൽ പ്രചാരം കൈവന്നത്. തീരദേശ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിൽ ഇത് നിർണായകമായെന്ന് പുരസ്‌കാര സമിത വിലയിരുത്തി. ബംഗാൾ ഉൾക്കടൽ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ തമ്മിൽ ഗവേഷണ സഹകരണം അനിവാര്യമാണെന്ന് ബിംസ്‌ടെക് ഇന്ത്യ മറൈൻ റിസർച്ച് നെറ്റ്‌വർക്കിന്റെ (ബിംറെൻ) ആദ്യ പങ്കാളിത്ത സംഗമം അഭിപ്രായപ്പെട്ടു. മീകോസ് 4നോട് അനുബന്ധിച്ച് നടത്തിയ സംഗമത്തിലാണ് നിർദേശം. പൊതുവായ വെല്ലുവിളികളെ കൂട്ടായി നേരിടുന്നതിനും മേഖലയുടെ സുസ്ഥിര വളർച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ സഹകരണം അത്യാവശ്യമാണെന്ന് സംഗമം വിലയിരുത്തി.






