600000 ബാരൽ ഇറാനിയൻ ക്രൂഡ് ഇന്ത്യയിലേക്ക്പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ; ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് 11 രൂപവിമാന ഇന്ധനത്തിന്റെ കരുതൽശേഖരം രണ്ടു മാസത്തേക്കുമാത്രംറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കമുതി ഒമ്പതുമാസത്തെ ഉയരത്തിൽരാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നുവെന്ന് കേന്ദ്രസർക്കാർ

വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഓഹരികള്‍ വാങ്ങി

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏപ്രിലില്‍ ഇതുവരെ 13347.39 കോടി രൂപയുടെ അറ്റനിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തി. ഇതോടെ 2024ല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ നടത്തിയ മൊത്തം നിക്ഷേപം 24241.04 കോടി രൂപയായി.

പ്രധാനമായും കഴിഞ്ഞയാഴ്‌ചയിലെ ആദ്യത്തെ മൂന്ന്‌ ദിവസമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ നിക്ഷേപം നടത്തിയത്‌. മുമ്പത്തെ ആഴ്‌ച വരെ അവ അറ്റവില്‍പ്പനക്കാരുടെ റോളിലായിരുന്നു.

അതേ സമയം പ്രതികൂലമായ അന്തര്‍ദേശീയ സാഹചര്യങ്ങള്‍ മൂലം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ന്ന്‌ വില്‍പ്പനയിലേക്ക്‌ തിരിയാനുള്ള സാധ്യത നിലനില്‍ക്കുന്നു. പണപ്പെരുപ്പം ഉയര്‍ന്നത്‌ മൂലം യുഎസ്‌ ജൂണില്‍ പലിശനിരക്ക്‌ കുറയ്‌ക്കാനിടയില്ലെന്ന സൂചന ബോണ്ട്‌ യീല്‍ഡ്‌ ഉയരാന്‍ കാരണമായിട്ടുണ്ട്‌.

യുഎസ്സില്‍ ബോണ്ട്‌ യീല്‍ഡ്‌ ഉയരുന്ന അവസരങ്ങളില്‍ ഇന്ത്യ പോലുള്ള ഓഹരി വിപണികളില്‍ വില്‍പ്പന നടത്തുകയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പതിവ്‌. ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണം അന്തര്‍ദേശീയ രാഷ്‌ട്രീയത്തെ സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്‌.

സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം ക്രൂഡ്‌ ഓയില്‍ വില ഉയരുന്നതിന്‌ വഴിവെക്കും. ഇത്‌ പണപ്പെരുപ്പം വീണ്ടും വര്‍ധിക്കുന്നതിന്‌ കാരണമാകാവുന്നതാണ്‌.

വെള്ളിയാഴ്‌ച വിപണിയില്‍ ഉണ്ടായ ഇടിവിന്‌ പ്രധാന കാരണം വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയാണ്‌. അതേ സമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിപണിയുടെ മുന്നേറ്റ സാധ്യതയ്‌ക്ക്‌ യാതൊരു മാറ്റവുമില്ലാത്തതിനാല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന താല്‍ക്കാലികമാവാനേ ഇടയുള്ളൂ.

മാര്‍ച്ചില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 35098.32 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്‌. ഫെബ്രുവരിയില്‍ 1539 കോടി രൂപയുടെ അറ്റനിക്ഷേപവും ജനുവരിയില്‍ 25743.55 കോടി രൂപയുടെ അറ്റവില്‍പ്പനയുമായിരുന്നു അവ നടത്തിയിരുന്നത്‌.

കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തുടരുകയാണ്‌. 1521 കോടി രൂപയാണ്‌ ഏപ്രിലില്‍ ഇതുവരെ അവ നിക്ഷേപിച്ചത്‌. 13601.85 കോടി രൂപയായിരുന്നു മാര്‍ച്ചില്‍ നിക്ഷേപിച്ചത്‌.

ഫെബ്രുവരിയില്‍ അവ ഇന്ത്യന്‍ കടപ്പത്ര വിപണിയില്‍ 22,419.41 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌. ജനുവരിയില്‍ 19,836.56 കോടി രൂപയുടെ നിക്ഷേപവും നടത്തിയിരുന്നു.

ഈ വര്‍ഷം ഇതുവരെ 57379.73 കോടി രൂപയാണ്‌ കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്‌.

X
Top