
തിരുവനന്തപുരം: കടുത്ത സാമ്പത്തികപ്രതിസന്ധി തുടരുന്നതിനാൽ മാർച്ചിലെ അവസാന ദിവസങ്ങളിൽ ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. 25 ലക്ഷംവരെയുള്ള ബില്ലുകൾമാത്രം പാസാക്കിയാൽ മതിയെന്നാണ് ട്രഷറി ഓഫീസർമാർക്ക് ട്രഷറി ഡയറക്ടർ വാക്കാൽ നൽകിയ നിർദേശം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കുമുൻപ് ബില്ലുകളും ചെക്കുകളും പാസാക്കുന്നത് നിർത്തും.
ശേഷിക്കുന്ന ബില്ലുകളിൽ അടുത്ത സാമ്പത്തികവർഷം പണലഭ്യത അനുസരിച്ച് ലഭിക്കും. 24 വരെ കിട്ടിയ ബില്ലുകളും ചെക്കുകളുംമാത്രം പാസാക്കിയാൽ മതിയെന്നും കർശനനിർദേശമുണ്ട്.
ശനിയാഴ്ച രാവിലെ അഞ്ചുകോടി രൂപവരെയുള്ള ബില്ലുകൾ പാസാക്കാൻ വാക്കാൽ നിർദേശിച്ചിരുന്നു. എന്നാൽ, ഉച്ചയോടെ അത് 25 ലക്ഷമാക്കി കുറച്ചു. ബില്ലുകൾ പാസാക്കുന്നത് സംബന്ധിച്ച അന്തിമനിർദേശം വന്നത് ശനിയാഴ്ച പ്രവൃത്തിസമയം കഴിഞ്ഞശേഷമാണ്.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ബില്ലുകൾ പാസാക്കാൻ കഴിയാത്തതിനാൽ പരമാവധി ബില്ലുകൾ ശനിയാഴ്ചതന്നെ പാസാക്കാനായിരുന്നു ആവശ്യപ്പെട്ടത്. അതിനാൽ ശനിയാഴ്ച വൈകിയും ഉദ്യോഗസ്ഥർക്ക് ട്രഷറിയിൽ തുടരേണ്ടിവന്നു.
ആവശ്യമെങ്കിൽ ജോലി പൂർത്തിയാക്കാൻ ഞായറാഴ്ചയും ട്രഷറികളിൽ എത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.






