
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇതുവരെ മെയ് മാസത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 13,835 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. കഴിഞ്ഞ ആഴ്ച വിദേശ നിക്ഷേപക സ്ഥാപനങ്ങൾ 11,591 കോടി രൂപയുടെ ഓഹരികൾ ആണ് വിറ്റത്.
ഏപ്രിലില്‍ 4223 കോടി രൂപയുടെ അറ്റനിക്ഷേപമായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളുടെ റോളിലായിരുന്നു. മാര്‍ച്ചില്‍ 3793 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെയും ജനുവരിയില്‍ 78,027 കോടി രൂപയുടെയും വില്‍പ്പന നടത്തിയിരുന്നു.
മൂഡീസ് യു എസ്സിൻ്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതും അമേരിക്കൻ ബോണ്ടുകളുടെ വരുമാനം ഉയർന്നതും ആഗോള വിപണിയിൽ ഉണ്ടാക്കിയ പ്രതിഫലനമാണ് കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിയിലും കണ്ടത്.
മെയ് 12 ന് തുടങ്ങിയ ആഴ്ചയിൽ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിച്ചതും യുഎസ്-ഇന്ത്യ വ്യാപാര കരാറിന് സാധ്യത തെളിഞ്ഞതും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ ഇന്ത്യന്‍ വിപണിയിലെ അറ്റനിക്ഷേപകരായി തുടരാന്‍ വഴിയൊരുക്കി.
ക്രൂഡ് ഓയില്‍ വില ഇടിയുന്നതും ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ പ്രേരിപ്പിച്ച ഘടകമാണ്. എന്നാൽ കഴിഞ്ഞ ആഴ്ച ആഗോളതലത്തിലെ പ്രതികൂല ഘടകങ്ങൾ മൂലം വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു.
അടുത്ത മാസം റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്‌ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നത് അനുകൂല ഘടകമാണ്. പണപ്പെരുപ്പം കുറഞ്ഞുവരുന്നത് പലിശനിരക്ക് തുടര്‍ന്നും കുറയ്‌ക്കാനുള്ള സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.