
കൊച്ചി: നിർമിതബുദ്ധി ഉപയോഗിച്ച് നിർമിച്ച, കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ വ്യാജവീഡിയോ ഉപയോഗിച്ച് നിക്ഷേപത്തട്ടിപ്പ്. ഇതിലൂടെ രാജ്യവ്യാപകമായി കോടികളുടെ തട്ടിപ്പുനടന്നതായും ജാഗ്രതവേണമെന്നും സൈബർ പോലീസ് മുന്നറിയിപ്പുനല്‍കി. ഒരു നിക്ഷേപകസംഗമത്തില്‍ കേന്ദ്രമന്ത്രി സംസാരിക്കുന്നതായി നിർമിച്ച ഡീപ് ഫേക്ക് വീഡിയോ ഉപയോഗിച്ചാണ് തട്ടിപ്പ്.
ഒരു നിക്ഷേപപദ്ധതി വിശദീകരിക്കുകയും അതില്‍ 21,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കുന്നതിലൂടെ വൻ ലാഭം നേടാമെന്നുമാണ് വീഡിയോയില്‍ പറയുന്നത്.
വീഡിയോയ്ക്ക് ഒപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവർ തട്ടിപ്പുസംഘത്തിന്റെ വലയിലാകും. ക്യാപിറ്റല്‍ ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ പ്രതിനിധിയെന്നു പറഞ്ഞ് ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കും. തുടർന്ന്, കമ്പനിയുടെ സാമ്പത്തിക ഉപദേഷ്ടാവെന്ന് പരിചയപ്പെടുത്തുന്ന ആള്‍ ചെറിയതോതില്‍ നിക്ഷേപമാരംഭിക്കാൻ നിർദേശിക്കുകയും ഡോളറില്‍ കണക്കാക്കിയ വ്യാജലാഭം കാണിച്ച് വിശ്വസിപ്പിക്കുകയുംചെയ്യും. ഇത് പിൻവലിക്കാൻ ശ്രമിക്കുമ്ബോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാവുക.
കേന്ദ്രമന്ത്രിക്കൊപ്പം രാജ്യത്തെ മുൻനിരവ്യവസായികളുടെ പേരിലും സമാന വീഡിയോ നിർമിച്ച് തട്ടിപ്പുനടത്തുന്നുണ്ട്. വിദേശരാജ്യങ്ങളില്‍നിന്നാണ് ഇവ നിർമിക്കുന്നതെന്നാണ് വിവരം. വിദേശനമ്പറുകള്‍ ഉപയോഗിച്ചുള്ള വാട്സാപ്പിലൂടെയാണ് തട്ടിപ്പുകാർ ഇരകളുമായി ബന്ധപ്പെടുന്നത്.
കേരളത്തില്‍ ഈമാസം 23 കേസുകള്‍, നഷ്ടം 33 കോടി
വ്യാജ ഓണ്‍ലൈൻ ഷെയർ ട്രേഡിങ്, ക്രിപ്റ്റോ കറൻസി, ഫോറെക്സ് നിക്ഷേപപദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട് 23 കേസുകളാണ് ഈ മാസം ഒന്നുമുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആകെ 33 കോടി രൂപയിലധികമാണ് ഇതിലൂടെ നഷ്ടമായത്.
2024-ല്‍ ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് മൊത്തം 1.20 ലക്ഷം കേസുകളാണുണ്ടായത്. 5020 കോടി രൂപയും നഷ്ടപ്പെട്ടു.