
കൊച്ചി: ആഗോള മേഖലയിലെ സാമ്ബത്തിക അനിശ്ചിതത്വങ്ങളിലും തളരാതെ ഇന്ത്യൻ കയറ്റുമതി മേഖല മുന്നേറുന്നു. സെപ്തംബറില്‍ ഇന്ത്യയുടെ മൊത്തം ഉത്പന്ന കയറ്റുമതി 6.74 ശതമാനം വർദ്ധിച്ച് 3,638 കോടി ഡോളറായി.
ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഈടാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ നേരിയ കുറവുണ്ടായെങ്കിലും പുതിയ വിപണികള്‍ കണ്ടെത്തി വ്യാപാരം വികസിപ്പിച്ചതാണ് നേട്ടമായത്. സെപ്തംബറില്‍ 543 കോടി ഡോളറിന്റെ ഉത്‌പന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റി അയച്ചത്.
ആഗസ്റ്റിലിത് 687 കോടി ഡോളറാണ്. തുണിത്തരങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, വജ്ര, സ്വർണാഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയെ അമേരിക്കയിലെ അധിക തീരുവ പ്രതികൂലമായി ബാധിച്ചു. ഏപ്രില്‍ മുതല്‍ സെപ്തംബർ വരെയുള്ള ആറ് മാസത്തില്‍ മൊത്തം കയറ്റുമതി 22,012 കോടി ഡോളറാണ്.
കഴിഞ്ഞ മാസം രാജ്യത്തെ ഇറക്കുമതി 16.6 ശതമാനം ഉയർന്ന് 6,853 കോടി ഡോളറായി. ആഗസ്റ്റിലെ ഇറക്കുമതി 6,153 കോടി ഡോളറായിരുന്നു. സ്വർണ ഇറക്കുമതി ആഗസ്‌റ്റിലെ 514 കോടി ഡോളറില്‍ നിന്ന് 960 കോടി ഡോളറായി കഴിഞ്ഞ മാസം ഉയർന്നു.
ക്രൂഡോയില്‍ ഇറക്കുമതി 1,400 കോടി ഡോളറായി ഉയർന്നു. അതേസമയം അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 398 കോടി ഡോളറാണ്. ഏപ്രില്‍ മുതല്‍ സെപ്തംബർ വരെയുള്ള ഇറക്കുമതി 37,511 കോടി ഡോളറിലേക്ക് ഉയർന്നു.
കയറ്റുമതി വളർച്ച കുറഞ്ഞതും ഇറക്കുമതിയിലെ കുതിപ്പും ഇന്ത്യയുടെ വ്യാപാര കമ്മി ഉയർത്തുന്നു. സെപ്തംബറില്‍ വ്യാപാര കമ്മി പതിമൂന്ന് മാസത്തെ ഉയർന്ന നിരക്കായ 3,215 കോടി ഡോളറിലെത്തി.