
മുംബൈ: യുക്രെയ്നെതിരായ യുദ്ധത്തിൽ അയവുവരുത്താൻ മടിക്കുന്ന റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച കടുത്ത ഉപരോധം ഇന്ത്യൻ കമ്പനിക്കും തിരിച്ചടിയാകുന്നു.
റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള നയാര എനർജിക്ക് എണ്ണ നൽകുന്നത് ഇറാഖും സൗദി അറേബ്യയും നിർത്തിവച്ചു. സൗദി ആരാംകോ, ഇറാഖിന്റെ പൊതുമേഖലാ എണ്ണക്കമ്പനിയായ സോമോ എന്നിവയാണ് നയാരയുമായുള്ള ഇടപാട് നിർത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മാസം ശരാശരി 20 ലക്ഷം ബാരൽ എണ്ണ ഇറാഖിൽ നിന്നും 10 ലക്ഷം ബാരൽ സൗദിയിൽ നിന്നും നയാരക്ക് ലഭിച്ചിരുന്നു. എന്നാൽ, ഓഗസ്റ്റിൽ ഈ രാജ്യങ്ങൾ നയാരക്ക് എണ്ണ നൽകിയതേയില്ല. നയാരക്കുള്ള എണ്ണയുമായി ഇറാഖിൽ നിന്ന് അവസാനമായി കപ്പൽ എത്തിയത് ജൂലൈ 29നാണ്. സൗദി ആരാംകോയിൽ നിന്ന് ജൂലൈ 18നും.
നിലവിൽ, റോസ്നെഫ്റ്റിൽ നിന്നാണ് നയാരക്ക് എണ്ണ ലഭിക്കുന്നത്. ഗുജറാത്തിലാണ് പ്രതിദിനം 4 ലക്ഷം ബാരൽ എണ്ണ സംസ്കരണ ശേഷിയുള്ള നയരായുടെ പ്ലാന്റ്. നിലവിൽ 70-80% ശേഷിയിൽ മാത്രമാണ് പ്ലാന്റിന്റെ പ്രവർത്തനം.
ഇന്ത്യയുടെ മൊത്തം ക്രൂഡ് സംസ്കരണശേഷിയിൽ 8 ശതമാനമാണ് നയാരയുടെ വിഹിതം.