
മുംബൈ: ഇക്വിറ്റി മ്യൂച്വല്j ഫണ്ടുകളിലെ നിക്ഷേപത്തില് കുതിപ്പ്. 12 മാസത്തെ ഉയര്‍ന്ന തുകയായ 20,500 കോടി രൂപയാണ് മാര്ച്ചില് നിക്ഷേപമായെത്തിയത്. സിസ്റ്റമാറ്റിക് ഇന്വെസ്റ്റ് പ്ലാന് (എസ്.ഐ.പി)വഴിയുള്ള നിക്ഷേപത്തിലെ വര്ധനവാണ് കുതിപ്പിന് കാരണമായത്.
അസോസിയേഷന് ഓഫ് മ്യൂച്വല് ഫണ്ട്സ് ഇന് ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം മാര്ച്ചില് 14,000 കോടി രൂപയാണ് എസ്ഐപി വഴിയുള്ള നിക്ഷേപം.
അഞ്ചു മാസത്തെ താഴ്ന്ന നിലവാരത്തില് സെന്സെക്സും നിഫ്റ്റിയുമെത്തിയപ്പോള് ആകര്ഷകമായ മ്യല്യത്തില് നിക്ഷേപം നടത്താനുള്ള അവസരമാണ് നിക്ഷേപകര് പ്രയോജനപ്പെടുത്തിയത്. മാര്ച്ചിലെ താഴ്ന്ന നിലവാരത്തില് നിന്ന് സൂചികകള് ഇതിനകം ആറ് ശതമാനത്തോളം നേട്ടമുണ്ടാക്കുകയും ചെയ്തു.
2022-23 സാമ്പത്തിക വര്ഷത്തില് എസ്ഐപി വഴിയുള്ള നിക്ഷേപത്തിന്റെ മൂല്യം 1.5 ലക്ഷം കോടി രൂപയാണ്. ഓരോ മാസവും റെക്കോഡ് ഭേദിച്ചാണ് എസ്ഐപി നിക്ഷേപത്തില് വര്ധന രേഖപ്പെടുത്തുന്നത്.
ഭൗമ രാഷ്ട്രീയ സംഘര്ഷം മൂലം ആഗോള തലത്തില് അനിശ്ചിതത്വം നിലനില്ക്കുകയും അതോടൊപ്പം പണപ്പെരുപ്പ നിരക്കുകള് ഉയരുകയും ചെയ്തിട്ടും മ്യൂച്വല് ഫണ്ടിലേയ്ക്ക് നിക്ഷേപം പ്രവഹിച്ചു. കോവിഡിന് ശേഷം നിക്ഷേപക മനോഭാവത്തിലുണ്ടായ മാറ്റമാണ് അതിന് കാരണമെന്നാണ് വിലയിരുത്തൽ.
2020-21 സാമ്പത്തികവര്ഷം 40 ലക്ഷത്തിലേറെ നിക്ഷേപകര് പുതിയതായി മ്യൂച്വല് ഫണ്ടിലെത്തി. ഇതോടെ മ്യൂച്വല് ഫണ്ടിലെ മൊത്തം നിക്ഷേപകരുടെ എണ്ണം 3.73 കോടിയായി.
2022-23 സാമ്പത്തിക വര്ഷമായപ്പോഴേയ്ക്കും 6.46 കോടിയിലെത്തുകയും ചെയ്തു.






