
- കേരളാ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ‘പ്രീ-സമ്മർ ബി ടു ബി’ മീറ്റുകൾ ഫലപ്രാപ്തിയിലേക്ക്
വേനലവധിക്കാലത്ത് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള വിനോദസഞ്ചാരികളെ സ്വീകരിക്കാൻ പൂർണ്ണസജ്ജമായി കേരളാ ടൂറിസം വകുപ്പ്.
തനത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ആകർഷണീയത നിലനിർത്തുന്നതിനൊപ്പം നൂതന ടൂറിസം സംരഭങ്ങൾക്കും തുടക്കം കുറിച്ചുകൊണ്ട് എല്ലാ കാലാവസ്ഥയ്‌ക്കും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമെന്ന സവിശേഷതയാണ് കേരളം മുന്നോട്ടു വയ്ക്കുന്നത്.
വേനലവധിക്കാലം ലക്ഷ്യമിട്ട് രാജ്യത്തുടനീളമുള്ള ടൂറിസം പങ്കാളികളുമായി സഹകരിച്ച് കേരളാ ടൂറിസം വകുപ്പ് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെ ടൂറിസം പങ്കാളികളുമായി കൈകോർത്ത് ‘പ്രീ-സമ്മർ ബി ടു ബി’ മീറ്റ് ഡൽഹിയിൽ ഉൾപ്പെടെ സംഘടിപ്പിച്ചത്.
ഡൽഹിക്ക് പുറമെ ബെംഗളൂരു, അഹമദാബാദ്, ചണ്ഡീഗഢ്, ജയ്‌പുർ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും ‘പ്രീ-സമ്മർ ബി ടു ബി’ മീറ്റ് സംഘടിപ്പിച്ചിരുന്നു.
കോവിഡിനു ശേഷം 2022ൽ കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ വലിയ വർദ്ധനവുണ്ടായിരുന്നു. 2023ൽ ആഭ്യന്തരസഞ്ചാരികളുടെ എണ്ണം റെക്കോർഡിലെത്തി. 2024ലും ഈ ട്രെൻഡ് തുടർന്നു.
2024-ൽ 2,22,46,989 വിനോദ സഞ്ചാരികളെന്ന നാഴികക്കല്ലും കേരള ടൂറിസം കൈവരിച്ചു. കോവിഡിനു മുമ്പുള്ള നിലവാരത്തേക്കാൾ 21% വർദ്ധനവ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായി.
ഈ വർഷവും വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ മുന്നേറ്റമാണ് കേരളാ ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.