
മുംബൈ: 2025ൽ ഇതുവരെ മ്യൂച്വൽ ഫണ്ടുകളും ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും പെൻഷൻ ഫണ്ടുകളും ഉൾപ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപന (ഡി ഐ ഐ) ങ്ങളുടെ ഓഹരി വിപണിയിലെ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നു.
2007നു ശേഷം ഒരു അർദ്ധ വർഷത്തിൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ നടത്തുന്ന ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. ഈ വർഷം ആറുമാസം ശേഷിക്കെ 2025ലെ നിക്ഷേപം പുതിയ റെക്കോർഡിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാർച്ചിലും ഏപ്രിലിലും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വിപണിയിലെ നിക്ഷേപം കുറഞ്ഞെങ്കിലും മെയിൽ 66,000 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. ജൂണിൽ ഇതുവരെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ 29,000 കോടി രൂപ ഓഹരികൾ വാങ്ങാനായി വിനിയോഗിച്ചിട്ടുണ്ട്.
2024ൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ 5.23 ലക്ഷം കോടി രൂപയാണ് നിക്ഷേപിച്ചത്. ഇത് ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിക്ഷേപമാണ്.
2023ൽ 1.82 ലക്ഷം കോടി രൂപയും 2022ൽ 2.76 ലക്ഷം കോടി രൂപയും ആണ് നിക്ഷേപിച്ചത്. അനിശ്ചിതത്വം നിലനിൽക്കുന്ന വേളകളിൽ ഓഹരി വിപണിക്ക് ശക്തമായ പിന്തുണയാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ നൽകുന്നത്.
ജൂണിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വില്പനയിലേക്ക് തിരിഞ്ഞെങ്കിലും അത് വിപണിയെ ബാധിക്കാതിരുന്നത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ നടത്തിയ ഗണ്യമായ നിക്ഷേപമാണ്.
നിഫ്റ്റി വീണ്ടും 25,000 പോയിന്റിന് മുകളിലേക്ക് ഉയരുന്നതിന് ഇത് സഹായകമായി. 2025 ൽ ഇതുവരെ മ്യൂച്വൽ ഫണ്ടുകൾ 1.98 ലക്ഷം കോടി രൂപയാണ് ഓഹരി വിപണിയിൽ നിക്ഷേപിച്ചത്. മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപ തുക 25,000 കോടി രൂപ മറികടന്നു.
ഇൻഷുറൻസ് കമ്പനികൾ 42,220 കോടി രൂപയും പെൻഷൻ ഫണ്ടുകൾ 17,453 കോടി രൂപയും നിക്ഷേപിച്ചപ്പോൾ ബാങ്കുകൾ 9450 കോടി രൂപയുടെ വിൽപ്പനയാണ് ഈ വർഷം ഇതുവരെ നടത്തിയത്.