
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നേരത്തേ തന്നെ തുടങ്ങി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണു രണ്ടാംഘട്ട വികസന പദ്ധതികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.
നേരത്തേ മാസ്റ്റർ പ്ലാൻ പ്രകാരം 9,700 കോടി രൂപയുടെ വികസനമാണു നിശ്ചയിച്ചിരുന്നത്. എന്നാൽ, ആകെ 16,000 കോടി രൂപയുടെ നിക്ഷേപം രണ്ടാം ഘട്ടത്തിൽ നടത്തുമെന്ന് അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി പ്രഖ്യാപിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പിനു കീഴിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായി വിഴിഞ്ഞം തുറമുഖം മാറും. തുറമുഖത്തും തിരുവനന്തപുരം വിമാനത്താവളത്തിലും കൂടി ഏകദേശം 30,000 കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്.
രണ്ടാം ഘട്ടത്തിൽ പുതുതായി വരുന്നത്
∙ നിലവിലെ ബെർത്തിന്റെ നീളം 2 കിലോമീറ്ററായും പുലിമുട്ടിന്റെ നീളം 4 കിലോമീറ്ററായും വർധിപ്പിക്കുന്നതിനു പുറമേ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ക്രെയിനുകൾ, ക്രൂസ് ടെർമിനൽ തുടങ്ങിയവ വരും.
∙ പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ പുതിയ തലമുറ കപ്പലുകൾ ഇന്ധനം പ്രകൃതി വാതകത്തിലേക്കു മാറുന്നതു മുതലെടുക്കാൻ ഭാരത് പെട്രോളിയം കോർപറേഷനുമായി ചേർന്ന് ദക്ഷിണേഷ്യയിലെ ആദ്യ എൽഎൻജി ബങ്കറിങ് സംവിധാനം.
∙ സാധാരണ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ടാങ്ക് ഫാം. ഇതിന് ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചർച്ച നടക്കുന്നു. ഇവയിലൂടെ സംസ്ഥാനത്തിന് അധിക നികുതി വരുമാനം ലഭിക്കും.
∙ കണ്ടെയ്നർ നീക്കത്തിന് നിലവിലെ ഡീസൽ ഇന്ധനമായുള്ള ഇന്റേണൽ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കു (ഐടിവി) പകരം ഇലക്ട്രിക് ട്രക്കുകൾ. ഭാവിയിൽ ഓട്ടമേറ്റഡ് ട്രക്കുകളിലേക്കു മാറും.
∙ ദ്രാവക രൂപത്തിലെ ചരക്കുകൾ കൈകാര്യം ചെയ്യാൻ നിലവിലെ ബെർത്തിന്റെ എതിർ വശത്ത് പുലിമുട്ടിൽ 250 മീറ്റർ നീളത്തിൽ ലിക്വിഡ് ബെർത്ത്.
∙ കണ്ടെയ്നർ കപ്പലുകൾ ഒഴികെ ക്രൂസ് കപ്പലുകൾ, നേവി കപ്പലുകൾ തുടങ്ങി എല്ലാ കപ്പലുകളും അടുപ്പിക്കാൻ നിലവിലെ പുലിമുട്ടിൽ രണ്ടു ഭാഗത്തായി 600 മീറ്റർ, 620 മീറ്റർ വീതം നീളത്തിൽ മൾട്ടി പർപ്പസ് ബെർത്തുകൾ. ഒരു വർഷത്തിനുള്ളിൽ ഇവ നിർമിക്കും.
∙ സർക്കാർ ഭൂമി ലഭ്യമാക്കിയാൽ ഹോട്ടലും ഷോപ്പിങ് സെന്ററും ഉൾപ്പെടുന്ന ക്രൂസ് വില്ലേജും നിർമിക്കും.
രണ്ടാം ഘട്ട വികസനം പൂർത്തിയായ ശേഷമേ ഇത്തരം അധിക വികസന പ്രവർത്തനങ്ങളിലേക്കു കടക്കൂ.






