
ഡൊമിനിക് ചാക്കോ കിഴക്കേമുറി എന്ന പേരിനേക്കാള്‍ മലയാളികള്‍ക്ക് പരിചിതം ഡിസി എന്ന ദ്വയാക്ഷരങ്ങള്‍ ആയിരിക്കും. അത് മലയാളിയുടെ വായനാനുഭവത്തെ പ്രതിനിധീകരിക്കുന്ന രണ്ടക്ഷരങ്ങളാണ്. വായന കുറയുന്നു എന്നും മരിക്കുന്നുവെന്നും ഉള്ള പൊതു പരിപ്രേക്ഷ്യത്തിനിടയിലും വായനയെ മലയാളിയുടെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നവര്‍. 1974 ലാണ് ഡിസി ബുക്‌സ് ആരംഭിക്കുന്നത്. പുസ്തക പ്രസാധനരംഗം സജീവമായി നില്‍ക്കുന്ന സമയമാണത്. എഴുത്തിന്റെയും വായനയുടെയും വസന്തകാലം. ഡിസി പ്രസാധന കലയെ കൂടുതല്‍ സര്‍ഗാത്മകമാവും, പ്രഫഷണലുമാക്കി. വൈജ്ഞാനിക സാഹിത്യം അടക്കം അതുവരെ അധികം കൈകാര്യം ചെയ്യാതിരുന്ന വിഷയങ്ങള്‍ കൂടി പ്രാധാന്യത്തോടെ കൈകാര്യം ചെയ്തു. അറിവും, ആസ്വാദനവും ചേരുംപടി അവയില്‍ ചേര്‍ത്തു. പുതിയ വിപണന സമ്പ്രദായങ്ങളിലൂടെയും ഔട്ട്‌ലെറ്റുകളിലൂടെയും കൂടുതല്‍ വായനക്കാരിലേക്ക് പുസ്തകങ്ങള്‍ എത്താന്‍ തുടങ്ങി.
പുസ്തകങ്ങളുടെ രൂപകല്പനയിലും ചട്ടക്കൂടിലും ഒക്കെ മാറ്റങ്ങള്‍ വന്നു. പെന്‍ഗ്വിന്‍ പോലുള്ള അന്താരാഷ്ട്ര പ്രസാധകരോട് മത്സരിക്കാന്‍ കെല്‍പ്പുള്ള രീതിയില്‍ പ്രൊഡക്ഷന്‍ ക്വാളിറ്റിയും മെച്ചപ്പെടുത്തി. പല എഴുത്തുകാരുടെയും തെരഞ്ഞെടുത്ത കൃതികളും സമ്പൂര്‍ണ കൃതികളും ഒരു പാക്കേജ് ആയി പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. പ്രീ- പബ്ലിക്കേഷന്‍ ഓഫറുകള്‍ വഴി അവയുടെ വില്പന ഉറപ്പാക്കി. ഔട്ട്‌ലെറ്റുകള്‍ ആകര്‍ഷകമാക്കി. രാജ്യത്തും പുറത്തുമുള്ള പുസ്തകോത്സവങ്ങളില്‍ ഡിസി സജീവ സാന്നിധ്യമായി. പേരുകേട്ട എഴുത്തുകാരുടെ രചനകള്‍ക്കൊപ്പം അത്ര പ്രശസ്തരല്ലെങ്കിലും മികവുറ്റവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഡിസി പ്രത്യേകം ശ്രദ്ധിച്ചു. എഴുത്തുകാരുടെ റോയല്‍റ്റി പോലുള്ള കാര്യങ്ങളില്‍ തികഞ്ഞ സുതാര്യത അദ്ദേഹം പുലര്‍ത്തി. എഴുത്തും സാംസ്‌കാരിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും മാത്രം ജീവിതോപാധിയായി കൊണ്ടു നടന്നിരുന്ന നിരവധി ആളുകള്‍ക്ക് അത് ആശ്വാസമായി.
ലോകത്തെ ഏറ്റവും മികച്ച കൃതികളെ കണ്ടെത്തി അവയെ മലയാളത്തിലേക്ക് പരിഭാഷ ചെയ്യുന്നതില്‍ ഡിസി കാണിച്ച പ്രത്യേകത താത്ല്‍പര്യം നമ്മുടെ സാഹിത്യ ശാഖയ്ക്ക് കനപ്പെട്ട സംഭാവനയാണ് നല്‍കിയത്. നൊബല്‍, ബുക്കര്‍ പ്രൈസ് ജേതാക്കള്‍ അടക്കം പല രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ള എണ്ണപ്പെട്ട എഴുത്തുകാരുടെ കൃതികള്‍ അങ്ങനെ മലയാളിക്ക് സുപരിചിതമായി. അത് മലയാളിയുടെ ചിന്താ മണ്ഡലത്തില്‍ ചെലുത്തിയ സ്വാധീനം ചില്ലറയല്ല. ഒന്നിലധികം വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച സര്‍വവിജ്ഞാന കോശം, മഹച്ചരിതമാല തുടങ്ങിയവ മലയാളിയുടെ വൈജ്ഞാനിക സമ്പത്തായി മാറി.
ഡിസി കാലത്തിനൊപ്പം മാറിക്കൊണ്ടേയിരുന്നു. ഡിജിറ്റല്‍ കാലത്തിന്റെ തുടക്കത്തില്‍ തന്നെ സര്‍വ്വവിജ്ഞാന കോശത്തെ ഡിജിറ്റലാക്കി സിഡികളിലേക്ക് മാറ്റാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. ഹോം ലൈബ്രറി, ബുക്ക് ക്ലബ് മെമ്പര്‍ഷിപ്പ് തുടങ്ങിയ സങ്കേതങ്ങളിലൂടെ കൂടുതല്‍ ഉപഭോക്താക്കളിലേക്കും വായനക്കാരിലേക്കും എത്താന്‍ തുടക്കം മുതലേ ഡിസി ശ്രദ്ധിച്ചു. 2001-ല്‍ ഡിസി ഓണ്‍ലൈന്‍ ബുക്ക് സ്റ്റാള്‍ തുടങ്ങി. കുട്ടികളുടെ പുസ്തകങ്ങള്‍ക്ക് മാത്രമായി കൈരളി ബുക്ക് ട്രസ്റ്റും കൈരളി മുദ്രാലയവും തുടങ്ങി. ഡിസിയുടെ അന്താരാഷ്ട്ര പുസ്തക മേള ശ്രദ്ധേയമായ ഒരു വാര്‍ഷിക പരിപാടിയായി മാറി. അതിനെ പുനരൂപ കല്‍പന ചെയ്തവതരിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആ സ്വഭാവത്തിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ മേളയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഡിസി ഇതുവരെ പ്രസിദ്ധീകരിച്ചത് 6500-ലധികം ടൈറ്റിലുകളാണ്. കേരളത്തില്‍ വായന മരിക്കില്ല എന്ന് ഉറപ്പിക്കാന്‍ ഒരു കാരണം കൂടിയാണ് ഡിസി.






