
ദുബായ്: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷം വിദേശ തൊഴിലാളികളെയും പ്രവാസി നിക്ഷേപത്തെയും ബാധിച്ചേക്കാം. വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പായില്ലെങ്കിൽ ഗൾഫിലെ വ്യവസായങ്ങളെ ബാധിക്കും.
തൊഴിലാളികളുടെ വൻതോതിലുള്ള തിരിച്ചുവരവിനും കാരണമാകും. ജിസിസി രാജ്യങ്ങളിൽ 99 ലക്ഷത്തോളം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. വിദേശ നാണ്യ ശേഖരത്തിൽ ഇവർ അയക്കുന്ന തുകയ്ക്ക് നിർണായക പങ്കുണ്ട്. സംഘർഷം കാരണം റിഫൈനറികൾ അടച്ചിടുന്നതും പണം അയക്കാതെ തൊഴിലാളികൾ കൈവശം വയ്ക്കുന്നതും തിരിച്ചടിയായേക്കാം.
നിലവിലെ സാഹചര്യം
ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കിടയിലും പ്രവാസി നിക്ഷേപം നിലവിൽ ശക്തമായി തുടരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പണമൊഴുക്ക്: ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2025-26 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപം 3.41 ലക്ഷം കോടി രൂപ(36.9 ബില്യൺ ഡോളർ)ആയി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 3.25 ലക്ഷം കോടി (35.1 ബില്യൺ ഡോളർ) ആയിരുന്നു.
സാമ്പത്തിക സ്ഥിരത: ആഭ്യന്തര വ്യവസായ മേഖലയിലെ വായ്പാ ലഭ്യത നിലവിൽ സുഗമമാണെന്നും പണപ്പെരുപ്പ ഭീഷണി ഉടനെ പ്രതീക്ഷിക്കുന്നില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ജിസിസി രാജ്യങ്ങളുടെ പങ്ക്: ഇന്ത്യയുടെ മൊത്തം പ്രവാസി നിക്ഷേപത്തിന്റെ 38 ശതമാനവും ലഭിക്കുന്നത് ജിസിസി രാജ്യങ്ങളിൽ നിന്നാണ്. ലോകമെമ്പാടുമുള്ള ഇന്ത്യൻ കുടിയേറ്റക്കാരിൽ പകുതിയോളം പേർ താമസിക്കുന്നത് ഈ മേഖലയിലാണ്.
തൊഴിൽ വിപണി
യുദ്ധം തുടരുന്നത് തൊഴിൽ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
തൊഴിലാളികളുടെ എണ്ണം: നിലവിൽ ആറ് ജിസിസി രാജ്യങ്ങളിലായി ഒരു കോടിയോളം ഇന്ത്യക്കാരാണ് താമസിക്കുന്നത്.
വ്യവസായ സ്തംഭനം: വലിയ തോതിൽ ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന നിരവധി റിഫൈനറികളും മറ്റ് സ്ഥാപനങ്ങളും നിലവിൽ പ്രവർത്തനരഹിതമാണ്.
തൊഴിലാളികളുടെ പലായനം: മുതിർന്ന ഉദ്യോഗസ്ഥർ ഇപ്പോഴും തങ്ങുന്നുണ്ടെങ്കിലും താഴ്ന്ന തട്ടിലുള്ള തൊഴിലാളികൾ ഇതിനകം തന്നെ സംഘർഷ മേഖലകളിൽ നിന്ന് മാറിയിട്ടുണ്ട്.
അനിശ്ചിതത്വം നീണ്ടാൽ ഇവർ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് ആഭ്യന്തര തൊഴിൽ വിപണിയിൽ സമ്മർദമുണ്ടാക്കും.
വരുമാന നഷ്ടം: വിദേശ വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ വരുമാനത്തെ നേരിട്ട് ബാധിക്കും.






