
നീണ്ട 14 വര്‍ഷം ഐഫോണ്‍ നിര്‍മ്മാതാവ് ആപ്പിളിന്റെ കടിഞ്ഞാണ്‍ കൈവശം വച്ച ടിം കുക്ക് പടിയിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. 65-ാം പിറന്നാളിന് ഇനി ഒരു മാസം കൂടെയേ ഉളളു. ആപ്പിളിനെ ഒരു 4 ട്രില്യൻ മൂല്യമുള്ള കമ്പനിയായി വളര്‍ത്തിയതിന്റെ കീര്‍ത്തി കുക്കിന് ഉളളതാണ്.
അതേസമയം, നിര്‍മ്മിത ബുദ്ധിയുടെ വരവ് കാലേക്കൂട്ടി കണ്ട് ആപ്പിളിനെ മുന്നില്‍ നിറുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാതെ പോയതിന്റെ പഴി അദ്ദേഹത്തിന്റെ മേല്‍ ചാരാന്‍ പലരും ഒരുങ്ങുന്ന സാഹചര്യത്തിലാണ് അദ്ദേഹം വിരമിക്കാന്‍ ഒരുങ്ങുന്നത് എന്നും പറയപ്പെടുന്നു.
ആപ്പിളിന്റെ സഹസ്ഥാപകനും മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സ് ക്യാന്‍സര്‍ ബാധിതനായി നേതൃസ്ഥാനത്ത് തുടരാന്‍ വയ്യാതെ ആയപ്പോഴാണ് കുക്കിനെ 2011ല്‍ കമ്പനിയുടെ മേധാവി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. അതിനു ശേഷം കമ്പനിയുടെ മൂല്യം അസാധാരണമായ രീതിയില്‍ വര്‍ദ്ധിപ്പിക്കാന്‍ കുക്കിന്റെ നേതൃത്വത്തിന് സാധിച്ചു.
സ്റ്റീവ് ജോബ്‌സിന്റെയും ആപ്പിളിന്റെയും പാരമ്പര്യങ്ങള്‍ കണിശതയോടെ നിലനിര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു. അങ്ങനെയിരിക്കെ, കുക്ക് വിരമിക്കുകയാണെങ്കില്‍ ആപ്പിളില്‍ വമ്പന്‍ അഴിച്ചുപണി തന്നെ നടന്നേക്കുമെന്നാണ് ശ്രുതി. കാലേക്കൂട്ടി നിശ്ചയിച്ചുവച്ച ഒരു പിന്തുടരല്‍ ക്രമം ഒന്നും ഇല്ല എന്നതും, ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയുടെ തലപ്പത്ത് ഇനി ആര് വരും എന്ന കാര്യത്തില്‍ ഉദ്വേഗം വളര്‍ത്തുന്നു.
ജെഫ് വില്യംസ് ആയിരിക്കില്ല
കുക്ക് മാറിയാല്‍ ആപ്പിളിന്റെ സിംഹാസനം കിട്ടാന്‍ ഇടയുള്ള ആദ്യത്തെ ആള്‍ ഇപ്പോഴത്തെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ കൂടെ ആയ ജെഫ് വില്ല്യംസ് (62) ആയിരിക്കാമെന്നാണ് കരുതി വന്നത്. കുക്കിന്റെ നിഴലായി, വലംകൈയായി ഒരു പതിറ്റാണ്ടോളം നിലകൊണ്ടു എന്നതാണ് അദ്ദേഹത്തിന്റെ യോഗ്യതകളിലൊന്ന്.
ആപ്പിളിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ അത്തരത്തിലൊരാള്‍ തന്നെയാണ് ചേര്‍ന്നത് എന്നും എവരും കരുതി. കുക്കിന്റെ സ്വാഭാവിക അനന്തരാവകാശിയാണ് വില്യംസ് എന്നുവരെ പറഞ്ഞിരുന്നു. എന്നാല്‍, 2025 ജൂലൈയില്‍ താന്‍ ഉന്നത സ്ഥാനങ്ങള്‍ വേണ്ടന്നുവയ്ക്കുകയാണെന്നും അടുത്ത വര്‍ഷം ആപ്പിള്‍ വിടുകയാണ് എന്നും വില്ല്യംസ് പ്രഖ്യാപിച്ചു. അദ്ദേഹത്തെ പിടിച്ചു നിറുത്താന്‍ ഇനി സാധ്യതയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഏറ്റവും സാധ്യത ജോണ്‍ ടെര്‍ണസിന്
ആപ്പിള്‍ കമ്പനിയെക്കുറിച്ചുള്ള ഏറ്റവും വിശ്വസനീയമായ പ്രവചനങ്ങള്‍ നടത്തുന്ന ആള്‍ എന്ന ഖ്യാതിയുള്ള ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്, ‘ഹാര്‍ഡ്‌വെയര്‍ എൻജിനിയറിങ്’ വിഭാഗത്തിന്റെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ആയ ജോണ്‍ ടെര്‍ണസ് (Ternus) ആയിരിക്കാം ഇനി മേധാവിയാകുക എന്നാണ്.
ഗുര്‍മന്റെ പ്രവചനങ്ങള്‍ പൊതുവെ കുറിക്കു കൊള്ളാറുണ്ട്. ടെര്‍ണസ് ആപ്പിളില്‍ ചേര്‍ന്നത് 2001ല്‍ ആണ്. അതിനു ശേഷം കമ്പനി പുറത്തിറക്കിയ ഐഫോണുകള്‍ മുതല്‍ എയര്‍പോഡ്‌സ് വരെ എല്ലാ പ്രധാന ഉപകരണങ്ങളുടെയും നിര്‍മാണത്തില്‍സംഭാവന നല്‍കിയിട്ടുമുണ്ട് ടെര്‍ണസ്.
ജോബ്‌സിന്റെയും കുക്കിന്റെയും നേതൃത്വ രീതികള്‍ കണ്ട് പരിചയിച്ചിട്ടുമുണ്ട് അദ്ദേഹം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയത് 2013ല്‍ ആണ്. ആപ്പിള്‍ സ്വന്തമായി പ്രൊസസര്‍ നിര്‍മ്മിച്ചെടുത്തപ്പോള്‍ അതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചതും ടെര്‍ണസ് ആണ്.
ഇപ്പോള്‍ 50 വയസാണ് അദ്ദേഹത്തിന്. കുക്ക് ചുമതലയേറ്റപ്പോള്‍ ഉണ്ടായിരുന്ന പ്രായം. ആപ്പിളിന് അടുത്ത ഒരു പതിറ്റാണ്ടിലേക്ക് വിശ്വസിക്കാവുന്ന നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കാം എന്നാണ് ടെര്‍ണസ് തന്നെയാണ് വരേണ്ടത് എന്നു കരുതുന്നവര്‍ പറയുന്നത്.