
കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില മൂക്കുകുത്തിയെങ്കിലും ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് ഗുണമാകില്ല. വ്യാഴാഴ്ച്ച ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 59 ഡോളറിലേക്കാണ് താഴ്ന്നത്.
പുതിയ സാഹചര്യത്തില്‍ വരുമാന നഷ്‌ടം നേരിടാൻ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ ഇനിയും കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. സർക്കാരിന് വരുമാന നഷ്ടം ഉണ്ടാകാതിരിക്കാനും സാമ്പത്തിക ഞെരുക്കം ഒഴിവാക്കാനുമാണ് തീരുവ കൂട്ടുന്നത്.
തീരുവ വർദ്ധനയുടെ ബാദ്ധ്യത പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഏറ്റെടുക്കുന്നതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്പന വില കൂടില്ലെന്നതാണ് ആശ്വാസം.
രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ഇടിഞ്ഞതിനാല്‍ പെട്രോള്‍, ഡീസല്‍ ഉത്പാദന ചെലവ് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷം മാർച്ച് 14ന് ശേഷം ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ല.
ജനുവരി മുതല്‍ മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളില്‍ പൊതുമേഖല കമ്പനികളായ ബി.പി.സി.എല്‍, ഐ.ഒ.സി, എച്ച്.പി.സി.എല്‍ എന്നിവ മികച്ച പ്രവർത്തന ലാഭമാണ് നേടിയത്.