
കൊച്ചി കപ്പൽ ശാലയും എച്ച്ബിഎല്‍ എഞ്ചിനീയറിങ് ലിമിറ്റഡും സമുദ്ര മേഖലയിലെ വൈദ്യുത ഗതാഗതവും ഊർജ സംഭരണ സാങ്കേതിക വിദ്യകളും വികസിപ്പിക്കുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യുന്നതിനായി സംയുക്ത സംരംഭ കരാറിൽ ഒപ്പുവച്ചു.
ഉയർന്ന നിലവാരമുള്ള മറൈൻ ബാറ്ററികൾ, ബാറ്ററി മാനേജ്മെന്റ്റ് സിസ്റ്റം, ഇലക്ട്രിക് മോട്ടോറുകൾ, പവർ ഇലക്ട്രോണിക്സ്, ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിപണികളെ ലക്ഷ്യമിട്ട് ഈ സംയുക്ത സംരംഭം പ്രവർത്തിക്കും. ലോകവ്യാപകമായി പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ മറൈൻ പരിഹാരങ്ങളിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കുന്നതാണ് ഈ നീക്കം.
‘ഈ കരാർ ഒപ്പുവക്കുന്നതിൽ ഞങ്ങൾ അതീവ സന്തോഷവാന്മാരാണ്. കൊച്ചി കപ്പൽ ശാലയുടെ ഗ്രീൻ മറൈൻ ഇക്കോസിസ്‌റ്റത്തിന്‍റെ വളർച്ചയിൽ ഇത് ഒരു നിർണായക ഘട്ടമാണ്. തദ്ദേശീയ സാങ്കേതിക വിദ്യകളുടെ വികസനം ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണ്. ഈ സംരംഭം കൊച്ചി കപ്പൽ ശാലയ്ക്കു മാത്രമല്ല, ഇന്ത്യയുടെ മറൈൻ മേഖലയ്ക്കും ഗുണകരമാകും’- കൊച്ചി കപ്പൽ ശാല സിഎംഡിയുടെ അധിക ചുമതല വഹിക്കുന്ന, ഡയറക്‌ടർ (ഫിനാൻസ്) ശ്രീ ജോസ് വി. ജെ പറഞ്ഞു.
സംയുക്ത സംരംഭം ഇന്ത്യയിലെ മറൈൻ മേഖലയെ ഗ്രീൻ ഷിപ്പിങ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലേക്ക് നയിക്കുന്നതോടൊപ്പം സുസ്ഥിര സാങ്കേതികവിദ്യകളുടെ പ്രചരണത്തിനും സഹായകമാകും.






