
കോഴിക്കോട്: സഹകരണസംഘങ്ങള് ബാങ്ക് എന്ന പേരുപയോഗിക്കരുതെന്ന റിസര്വ് ബാങ്ക് നിര്ദേശം അംഗീകരിക്കാന് കേരളത്തിലെ സംഘങ്ങള് ഒരുങ്ങുന്നു.
ആര്.ബി.ഐ. നിലപാട് കര്ശനമാക്കിയിട്ടും സഹകരണവകുപ്പ് തീരുമാനമെടുത്തിട്ടില്ല. ജനങ്ങളില് ആശങ്കയുണ്ടാവുകയും നിലനില്പ്പിനെ ബാധിക്കുകയും ചെയ്യുമെന്ന ഘട്ടമെത്തിയതോടെയാണ് സര്ക്കാര് തീരുമാനം കാത്തുനില്ക്കാതെ സംഘങ്ങള് സ്വമേധയാ നടപടിയെടുക്കാന് തുടങ്ങിയത്.
സംസ്ഥാനത്ത് ഏറ്റവും ഉയര്ന്ന നിക്ഷേപമുള്ള കോഴിക്കോട്ടെ കാലിക്കറ്റ് സിറ്റി സര്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കാണ് പേരിലെ ബാങ്ക് ഒഴിവാക്കാന് ആദ്യമായി തീരുമാനിച്ചത്. കാലിക്കറ്റ് സിറ്റി സര്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നുമാറ്റാന് കഴിഞ്ഞദിവസംചേര്ന്ന പൊതുയോഗം അംഗീകാരം നല്കി.
ബൈലോ ഭേദഗതിക്ക് സഹകരണവകുപ്പിന്റെ അംഗീകാരംവേണം. ഇതില് വകുപ്പ് എന്തു തീരുമാനമെടുക്കുമെന്നത് നിര്ണായകമാണ്. റിസര്വ് ബാങ്ക് നിലപാട് കര്ശനമാക്കിയ സാഹചര്യത്തില് മറ്റു സ്ഥാപങ്ങളും പേരില് മാറ്റംവരുത്താന് ആലോചിക്കുന്നുണ്ട്.
ബാങ്കിങ് നിയന്ത്രണ നിയമം അനുസരിച്ച് റിസര്വ് ബാങ്കിന്റെ അനുമതിയില്ലാതെ ഒരുസ്ഥാപനവും ബാങ്ക്, ബാങ്കര്, ബാങ്കിങ് എന്നിങ്ങനെ ഉപയോഗിക്കാന് പാടില്ല.
സഹകരണസംഘങ്ങള് പേരിനൊപ്പം ബാങ്ക് എന്നുപയോഗിക്കരുതെന്ന് കാണിച്ച് റിസര്വ് ബാങ്ക് മൂന്നുതവണ സര്ക്കാരിന് കത്തുനല്കിയിരുന്നു. രണ്ടുതവണ പത്രപ്പരസ്യവും നല്കി. എന്നിട്ടും സഹകരണവകുപ്പ് തീരുമാനമെടുത്തില്ല. ബാങ്കിങ് നിയന്ത്രണനിയമത്തില് കാര്ഷികവായ്പാ സംഘങ്ങള്ക്ക് ഇളവനുവദിച്ചിട്ടുണ്ടെന്നായിരുന്നു വിശദീകരണം.
എന്നാല്, 2020-ല് ബാങ്കിങ് നിയന്ത്രണനിയമത്തില് വരുത്തിയ ഭേദഗതി അനുസരിച്ച് കാര്ഷികവായ്പാ സംഘങ്ങളും പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് റിസര്വ് ബാങ്ക് ഇപ്പോള് നിലപാട് കര്ശനമാക്കാന് കാരണം.
ബാങ്കെന്ന പേരില്ലെങ്കിലും വിശ്വാസ്യത ഉറപ്പാക്കാമെന്നതിനാലാണ് റിസര്വ് ബാങ്ക് നിര്ദേശം അനുസരിക്കാന് പൊതുയോഗം തീരുമാനിച്ചതെന്ന് കാലിക്കറ്റ് സിറ്റി സഹകരണബാങ്ക് ജനറല് മാനേജര് സജു ജെയിംസ് പറഞ്ഞു.