
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതായി മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിൽ മികച്ച വികസനമാണ് അടിസ്ഥാന തലത്തിലും അക്കാദമിക തലത്തിലും നടന്നത്. 200 കോടി രൂപയുടെ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ, നാല് വർഷ ബിരുദം, ഉന്നത നിലവാരത്തിലുള്ള ഗവേഷണ പുരസ്‌കാരങ്ങൾ, സ്‌കോളർഷിപ്പുകൾ എന്നിവ നടപ്പിലാക്കാനായി. മാർ ഇവാനിയോസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന പൊതു സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.






