
തൃശ്ശൂർ: വിവിധ മേഖലകളിൽ സാമൂഹിക പ്രതിബദ്ധതയുള്ള ദൗത്യങ്ങൾക്ക് സദാ സന്നദ്ധരായ കല്യാൺ ജൂവലേഴ്‌സിന്‍റെ ആരോഗ്യ രംഗത്തെ ഇടപെടൽ നാടിന് ഏറ്റവും ഉപകാരപ്രദമായ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കല്യാൺ ജൂവലേഴ്‌സ് ഫൗണ്ടേഷന്‍റെ ഡയാലിസിസ് സെന്‍റർ തൃശ്ശൂർ ജില്ലയിലെ മുതുവറയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൃക്ക സംബന്ധമായ അസുഖങ്ങൾ വർധിച്ച് വരികയാണിപ്പോൾ. ഇന്ന് ധാരാളം ഡയാലിസിസ് രോഗികൾ നാട്ടിലുണ്ട്. ഡയാലിസിസിന് വലിയ ചെലവുവരുന്നുണ്ട്. അതിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് സഹായകരമായ ഒന്നായി കല്യാൺ ജൂവലേഴ്‌സ് ഡയാലിസിസ് സെന്‍റർ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കല്യാൺ ജൂവലേഴ്‌സ് ചെയർമാൻ വിനോദ് റായ്, മാനേജിംഗ് ഡയറക്‌ടർ ടിഎസ് കല്യാണരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, സ്വതന്ത്ര ഡയറക്‌ടർമാരായ എഡിഎം ചാവലി, സിആർ രാജഗോപാൽ എന്നിവരും സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്‌ടർ റവ.ഫാ. ജൂലിയസ് അറയ്ക്കൽ, ടിഎസ് അനന്തരാമൻ(കല്യാൺ വസ്ത്രാലയ), ടിഎസ് പട്ടാഭിരാമൻ (കല്യാൺ സിൽക്‌സ്), ടിഎസ് ബലരാമൻ (കല്യാൺ എന്‍റർപ്രൈസ്സ് ),ടിഎസ് രാമചന്ദ്രൻ (കല്യാൺ സാരീസ്), ആർ. കാർത്തിക് (കല്യാൺ ഡവലപ്പേഴ്‌സ്) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഒരു ദിവസം രണ്ട് ഷിഫ്റ്റുകളായി, ആഴ്ചയിൽ ആറ് ദിവസം പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ മാസത്തിൽ ഏകദേശം 700 ഡയാലിസിസ് സെഷനുകൾ നടത്താൻ കഴിയും. രണ്ടാം ഘട്ടത്തിൽ ഇത് മാസത്തിൽ ഏകദേശം 1,000 സെഷനുകളായി വർധിപ്പിക്കാനും അതുവഴി കൂടുതൽ രോഗികൾക്ക് സേവനം ലഭ്യമാക്കാനുമാണ് ഉദ്ദേശിക്കുന്നത്. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനാണ് സെന്‍ററിന്‍റെ പരിപാലന ചുമതല.