സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

ചൈനയിൽ സാമ്പത്തികരംഗത്ത് പ്രതിസന്ധി കടക്കുന്നു

ബെയ്‌ജിങ്‌: ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയും ഏറ്റവും വലിയ വ്യവസായികശക്തിയുമായ ചൈനയിൽ സാമ്പത്തികരംഗത്ത് പ്രതിസന്ധി കടക്കുന്നു. ചൈനയിൽ ഉപഭോക്തൃവിപണി കടുത്ത ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി മേയിൽ പണപ്പെരുപ്പം നെഗറ്റീവ് 0.1 ശതമാനത്തിലേക്ക് (പണച്ചുരുക്കം) ഇടിഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി മുതൽ ചൈന പണച്ചുരുക്കത്തിലാണ്. ഫെബ്രുവരിയിൽ നെഗറ്റീവ് 0.7%, മാർച്ച് മുതൽ മേയ് വരെ നെഗറ്റീവ് 0.1% എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഉൽപന്നങ്ങൾക്ക് ഡിമാൻഡ് നഷ്ടപ്പെടുകയും വില കുത്തനെ ഇടിയുകയും ചെയ്യുന്ന അവസ്ഥയാണ് പണച്ചുരുക്കം.

പ്രതിസന്ധി രൂക്ഷമെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സും നെഗറ്റീവിൽ (-3.3%) തുടർന്നു. കമ്പനികൾക്ക് ഉൽപന്നം വിപണിയിലെത്തിക്കുമ്പോൾ കിട്ടുന്ന വിലയുടെ നിലവാര സൂചികയാണ് പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ്. 2022 ഒക്ടോബറിൽ നെഗറ്റീവിലേക്ക് വീണ ഈ സൂചിക പിന്നീടിതുവരെ പോസിറ്റീവായിട്ടില്ല. വിപണിയിൽ മാന്ദ്യം രൂക്ഷമെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രതിസന്ധി.

ഇതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കം സാരമായി ബാധിച്ചുവെന്ന് വ്യക്തമാക്കി, കഴിഞ്ഞമാസം യുഎസിലേക്കുള്ള ചൈനയുടെ കയറ്റുമതി 34.5% ഇടിഞ്ഞു. കഴിഞ്ഞ 5 വർഷത്തെ (അതായത് കോവിഡിന് ശേഷമുള്ള) ഏറ്റവും വലിയ ഇടിവാണിത്. യുഎസിൽ നിന്നുള്ള ഇറക്കുമതി 18 ശതമാനവും കുറഞ്ഞിട്ടുണ്ട്. യുഎസുമായി ചൈനയ്ക്കുള്ള വ്യാപാര സർപ്ലസ് 41.55% ഇടിഞ്ഞ് 1,800 കോടി ഡോളറുമായി.

കഴിഞ്ഞമാസം ചൈനയുടെ മൊത്തം കയറ്റുമതി വളർച്ച 4.8 ശതമാനമാണ്. നിരീക്ഷകർ പ്രതീക്ഷിച്ച 5% വളർച്ച നേടാനായില്ല. ഇറക്കുമതി 3.4 ശതമാനം ഇടിയുകയും ചെയ്തു. ആഭ്യന്തര ഉപഭോക്തൃവിപണി തളർച്ചയിലാണെന്ന് സൂചിപ്പിക്കുന്നതാണ് ഇറക്കുമതി നേരിട്ട ഇടിവും. നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നത് 0.9% മാത്രം ഇടിവായിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ ചൈനയ്ക്കുമേൽ ട്രംപ് 145% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു. ചൈന 100 ശതമാനത്തിലധികം തീരുവ യുഎസ് ഉൽപന്നങ്ങൾക്കുമേൽ ഏർപ്പെടുത്തി അതേ നാണയത്തിൽ തിരിച്ചടിച്ചത് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളാകാനും വഴിവച്ചു.

പിന്നീട് സ്വിറ്റ്സർലൻഡിലെ ജനീവയിൽ യുഎസ്, ചൈന പ്രതിനിധികൾ നടത്തിയ ചർച്ചയിൽ വ്യാപാരക്കരാർ രൂപീകരണ ചർച്ചയാകാമെന്ന് തത്വത്തിൽ തീരുമാനിച്ചു. ഇതുപ്രകാരം ഇരുരാജ്യങ്ങളും തീരുവ കുറയ്ക്കുകയും ചെയ്തു.

നിലവിൽ ചൈനീസ് ഉൽപന്നങ്ങൾക്കുമേൽ യുഎസ് 51.1 ശതമാനവും യുഎസ് ഉൽപന്നങ്ങൾക്കുമേൽ ചൈന 32.6 ശതമാനവും തീരുവയാണ് ഈടാക്കുന്നത്. യുഎസ്, ചൈന അധികൃതർ നിലവിൽ ലണ്ടനിൽ തുടർ ചർച്ച നടത്തുന്നുണ്ട്.

ചർച്ച ഫലപ്രദമാകുമെന്നും ഈ മാസത്തോടെ കയറ്റുമതി മേഖല നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറാനാകുമെന്നുമാണ് ചൈനയുടെ പ്രതീക്ഷകൾ.

X
Top