
ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാർക്കും താഴ്ന്ന വരുമാനക്കാർക്കും ആശ്വാസം നല്‍കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ചരക്ക് സേവന നികുതി (ജിഎസ്‌ടി) സ്ലാബുകളുടെ പുനഃക്രമീകരണത്തിലൂടെ സാധാരണക്കാരുടെ നിത്യേപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
പന്ത്രണ്ട് ശതമാനം ജിഎസ്‌ടി സ്ലാബ് പൂർണമായും ഒഴിവാക്കുകയോ നിലവില്‍ 12 ശതമാനം നികുതി ചുമത്തുന്ന ഇനങ്ങളില്‍ വലിയൊരു പങ്കിനെ അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റുകയോ ചെയ്തേക്കും എന്നാണ് റിപ്പോർട്ട്.
ഇപ്പോള്‍ 12 ശതമാനം ജിഎസ്‌ടി ഈടാക്കുന്ന മിക്ക ഇനങ്ങളും സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളാണ്. ഇവയ്ക്ക് വില കുറയുന്നതോടെ അത്തരക്കാരുടെ ജീവിതച്ചെലവില്‍ കാര്യമായതോതില്‍ കുറവുവരും.
അടുത്തുതന്നെ നടക്കുന്ന ജിഎസ്‌ടി കൗണ്‍സിലിന്റെ 56-ാമത് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും എന്നാണ് അറിയുന്നത്.
കേന്ദ്ര ധനമന്ത്രി ചെയർമാനും സംസ്ഥാന ധനമന്ത്രിമാർ ഉള്‍പ്പെടുന്നതുമായ ജിഎസ്‌ടി കൗണ്‍സിലിനാണ് നികുതി നിരക്കുകളിലെ മാറ്റം ശുപാർശ ചെയ്യാൻ അധികാരമുള്ളത്. ഈ നിർദ്ദേശം നടപ്പിലായാല്‍, 2017ല്‍ പരോക്ഷ നികുതി സമ്ബ്രദായം നിലവില്‍ വന്നതിന് ശേഷമുള്ള ജിഎസ്‌ടി നിരക്കുകളിലെ ഏറ്റവും സുപ്രധാനമായ പരിഷ്കരണങ്ങളിലൊന്നായി മാറും.
വിലകുറയാനിടയുള്ള സാധനങ്ങള്‍
ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡർ, തയ്യല്‍ മെഷീനുകള്‍,ഇസ്തിരിപ്പെട്ടി, ചെറിയശേഷിയുള്ള വാഷിംഗ് മെഷീനുകള്‍, സൈക്കിള്‍, റെഡിമെയ്‌ഡ് വസ്ത്രങ്ങള്‍, സാനിട്ടറി നാപ്കിനുകള്‍, ഹെയർ ഓയിലുകള്‍, ടൂത്ത് പേസ്റ്റ്, കുടകള്‍, വാട്ടർ ഫില്‍ട്ടറുകളും പ്യൂരിഫയറുകളും (ഇലക്‌ട്രിക് അല്ലാത്ത തരങ്ങള്‍), പ്രഷർ കുക്കറുകള്‍, അലുമിനിയം, സ്റ്റീല്‍ എന്നിവയില്‍ നിർമ്മിച്ച പാചക പാത്രങ്ങള്‍, കുറഞ്ഞശേഷിയുളള വാക്വം ക്ലീനറുകള്‍, ചില വാക്സിനുകള്‍, പാക്കറ്റിലടച്ച പാലുല്പന്നങ്ങള്‍ തുടങ്ങിയവ.
ജിഎസ്‌ടി സ്ലാബില്‍ കുറവുവരുത്തിയാല്‍ കേന്ദ്രത്തിന് രാഷ്ട്രീയമായി ഏറെ നേട്ടമുണ്ടാക്കും ഉണ്ടാവുക. പ്രത്യേകിച്ചും കേരളം, തമിഴ്‌നാട്, ത്രിപുര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍.
അടുത്തിടെ പലിശനിരക്കില്‍ കാര്യമായ കുറവുവരുത്തിരുന്നു. ഇതോടെ ബാങ്ക് വായ്പകളുടെ ഇഎംഐ വൻതോതില്‍ കുറഞ്ഞിരുന്നു.