
ന്യൂഡൽഹി: ഹൊർമുസ് കടലിടുക്കിലെ ഉപരോധത്തിനിടയിൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യ ഇറാനുമായും മറ്റ് രാജ്യങ്ങളുമായും ചർച്ചകൾ നടത്തിവരികയാണെന്ന് കേന്ദ്ര സർക്കാർ. ബുധനാഴ്ച ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സർക്കാർ നയം വ്യക്തമാക്കിയത്.
നിരവധി ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും മേഖലയിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. നിലവിൽ ഈ പ്രദേശത്തുള്ള 22 കപ്പലുകളും 611 നാവികരും സുരക്ഷിതരാണെന്നും അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഷിപ്പിങ് മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി. ഈ കപ്പലുകളിൽ 3.2 ലക്ഷം മെട്രിക് ടൺ എൽപിജി, രണ്ട് ലക്ഷം മെട്രിക് ടൺ എൽഎൻജി, 16.7 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ എന്നിവയുടെ ശേഖരമുണ്ടെന്നും സർക്കാർ അറിയിച്ചു.
അതിനിടെ, രാജ്യത്തെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര എൽപിജി ഉൽപ്പാദനത്തിൽ 40 ശതമാനം വർധനവുണ്ടായതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഇന്ധനക്ഷാമം നിലവിലില്ലെങ്കിലും ഉപഭോക്താക്കളുടെ നീണ്ട ക്യൂവും വിതരണത്തിലെ കാലതാമസവും ആശങ്ക ഉണർത്തുന്നുണ്ട്.
അതേസമയം, ഓൺലൈൻ ബുക്കിങ് സംവിധാനം 93 ശതമാനമായി ഉയർന്നുവെന്നും 81 ശതമാനം സിലിണ്ടറുകളും ഒടിപി വഴി വിതരണം ചെയ്യുന്നുണ്ടെന്നും ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി. സിലിണ്ടറുകൾക്കായി വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കാതെ വീട്ടിലെത്തുന്നതുവരെ കാത്തിരിക്കണമെന്ന് അധികൃതർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
വിതരണത്തിലെ ക്രമക്കേടുകൾ തടയാൻ എണ്ണക്കമ്പനികൾ കഴിഞ്ഞ ദിവസം എൽപിജി വിതരണ കേന്ദ്രങ്ങളിൽ 2,300-ലധികം മിന്നൽ പരിശോധനകൾ നടത്തിയതായി സർക്കാർ അറിയിച്ചു. കൂടാതെ, ദീർഘകാലാടിസ്ഥാനത്തിൽ എൽപിജിയിൽനിന്ന് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസിലേക്ക് (PNG) മാറാൻ വാണിജ്യ ഉപഭോക്താക്കളോട് സർക്കാർ അഭ്യർത്ഥിച്ചു.
പിഎൻജിയിലേക്കുള്ള മാറ്റത്തിന് സഹായിക്കുന്ന സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പത്ത് ശതമാനം അധിക വാണിജ്യ എൽപിജി വിഹിതം സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഈ പരിഷ്കാരങ്ങൾ വേഗത്തിലാക്കാനും വ്യാവസായിക-ഗാർഹിക മേഖലകളിൽ പിഎൻജി കണക്ഷനുകൾ ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണെന്നും കേന്ദ്രം വ്യക്തമാക്കി.






