
ഒരുകാലത്ത് ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവമുണ്ടാക്കിയ കമ്പനിയാണ് ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. വിൽപന കണക്കിൽ മുന്നിലായിരുന്നു സ്ഥാനം. എന്നാൽ നിലവിലെ കാര്യങ്ങൾ അത്ര മികച്ച രീതിയിൽ അല്ല മുന്നോട്ടു പോകുന്നത്. വമ്പൻ വാഹന നിർമാതാക്കൾ മികച്ച മോഡലുകളുമായി കളം നിറഞ്ഞതോടെ വിൽപ്പന കണക്കുകളിലും പിന്നോട്ടു പോയി. കമ്പനിയുടെ വരുമാനം പകുതിയായി കുറഞ്ഞു.
നഷ്ടം കൂടിയതോടെ ചെലവ് വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ഇതിനിടയിൽ ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില വെട്ടിക്കുറക്കുകയും കൂടി ചെയ്തതോടെ ഓഹരി വിപണിയിലും തിരിച്ചടിയാണ്.
ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിലെ സാമ്പത്തിക റിപോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബൽ ഒലയുടെ ലക്ഷ്യവില വെട്ടിക്കുറച്ചത്. നേരത്തെ ‘ബയ്’ റേറ്റിങ്ങുണ്ടായിരുന്ന ഒലയ്ക്ക് ‘സെൽ’ റേറ്റിങ്ങും നൽകി. ലക്ഷ്യവില ഓഹരിയൊന്നിന് 50 രൂപയിൽ നിന്ന് 20 രൂപയാക്കി കുറച്ചു. ഇതോടെ ഇന്നലെ മാത്രം ഓഹരി ആറു ശതമാനത്തോളം ഇടിഞ്ഞു.
കഴിഞ്ഞ ദിവസം ഓഹരിയൊന്നിന് 30.89 രൂപയിലാണ് ഒലയുടെ ക്ലോസിങ്. ഇന്നലെ 29.90ൽ വ്യാപാരം ആരംഭിച്ച ഓഹരി കുത്തനെ ഇടിയുകയായിരുന്നു.
മൂന്നാം പാദത്തിൽ 490 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. രണ്ടാം പാദത്തിൽ ഇത് 560 കോടി രൂപയായിരുന്നു. നഷ്ടം കുറയ്ക്കാൻ കഴിഞ്ഞത് ആശ്വാസമാണ്. നികുതിക്കും പലിശയ്ക്കും ശേഷമുള്ള വരുമാനം (എബിഡ്‍റ്റ) 271 കോടി രൂപയാണ്. എന്നാൽ മുൻവർഷത്തേക്കാൾ വരുമാനത്തില്‍ 55 ശതമാനം കുറവുണ്ടായി.
ഓട്ടോ ബിസിനസിൽ നിന്നുള്ള വരുമാനം മുന്‍വർഷത്തേക്കാൾ 55 ശതമാനം കുറഞ്ഞ് 467 കോടി രൂപയിലെത്തി. ബാറ്ററി വിൽപനയിൽ നിന്നുള്ള വരുമാനം നേരത്തെ മൂന്ന് കോടി രൂപ ആയിരുന്നത് ഒമ്പത് കോടി രൂപയായി വർധിച്ചു.
ജിഎസ്‍ടി നിരക്ക് കുറച്ചതിന് പിന്നാലെ വാഹന വിപണി ട്രാക്കിലായിട്ടും വിൽപനയിൽ മുന്നേറാൻ ഒലക്ക് കഴിഞ്ഞിട്ടില്ലെന്ന് എംകേ ഗ്ലോബലിന്‍റെ വിലയിരുത്തൽ. വില്‍പനയിലും വിപണി വിഹിതത്തിലും എതിരാളികൾ ബഹുദൂരം മുന്നിലെത്തിയെന്നും ഇതിൽ പറയുന്നു.
അതേസമയം, തിരിച്ചു വരാനുള്ള തിരുത്തൽ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഒല നിക്ഷേപകർക്ക് അയച്ച കത്തിൽ പറയുന്നത്.






