
കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), മധ്യപ്രദേശ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എംപിഐഡിസി), ഇന്ത്യൻ പ്ലാസ്റ്റ് പാക്ക് ഫൗണ്ടേഷൻ (ഐപിപിഎഫ്) എന്നിവയുമായി സഹകരിച്ച് നിക്ഷേപക-ഉപഭോക്തൃ സംഗമം നടത്തി. ഇൻഡോറിലെ ബ്രില്യന്റ് കൺവെൻഷൻ സെന്ററിൽ വെച്ച് ‘ദൃഢനിശ്ചയമുള്ള ഭാരതം: പെട്രോകെമിക്കൽ മേഖലയുടെ ഭാവി നിർമാണത്തിന്’ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ, ₹49,000 കോടിയുടെ ബിപിസിഎൽ ബിന റിഫൈനറി വികസനം ചർച്ചയായി.
പുതിയ പദ്ധതികൾ പോളിമറുകളുടെയും കെമിക്കലുകളുടെയും ആഭ്യന്തര ലഭ്യത വർധിപ്പിക്കുകയും, അവയുടെ ഇറക്കുമതി കുറയ്ക്കുകയും, പാക്കേജിംഗ്, വാഹനോത്പാദനം, കൃഷി എന്നീ മേഖലകളുടെ വളർച്ചയ്ക്ക് കരുത്തേകുകയും ചെയ്യുമെന്ന് സംഗമം വിലയിരുത്തി. മധ്യപ്രദേശിന്റെ നിക്ഷേപക സൗഹൃദ നയങ്ങൾക്ക് സംഗമത്തിൽ പ്രശംസ ലഭിച്ചു. സ്ഥിരമായ വൈദ്യുതി വിതരണം, ധാരാളം ഭൂമി, ആഗോള വിപണികളുമായുള്ള എളുപ്പത്തിലുള്ള ബന്ധം എന്നിവയാൽ മധ്യപ്രദേശ് ബിസിനസുകൾക്ക് നിക്ഷേപിക്കാൻ പറ്റിയ സ്ഥലമായി മാറിയെന്ന് രഘ്‌വേന്ദ്ര കുമാർ സിംഗ് (ഐഎഎസ്), മധ്യപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി, ഇൻഡസ്ട്രിയൽ പോളിസി ആന്റ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ വകുപ്പ് പറഞ്ഞു.
ബിപിസിഎല്ലിന്റെ ബിന റിഫൈനറിയുടെ വികസനവും വരാനിരിക്കുന്ന ₹52,000 കോടി രൂപയുടെ പെട്രോകെമിക്കൽ സമുച്ചയവും അനുബന്ധ വ്യവസായങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പോളിമറുകളിൽ ഇന്ത്യയുടെ സ്വാശ്രയത്വം ശക്തിപ്പെടുത്തുന്നതിൽ ബിന പെട്രോകെമിക്കൽ പ്രോജക്റ്റ് ഒരു നിർണായക ചുവടുവയ്‌പ്പാണെന്ന് ശുഭങ്കർ സെൻ, ഡയറക്ടർ (മാർക്കറ്റിംഗ്), ബിപിസിഎൽ പറഞ്ഞു.