
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 2025-26 സീസണിലേക്കുള്ള (ഒക്ടോബർ 1, 2025 മുതൽ സെപ്റ്റംബർ 30, 2026 വരെ) സീനിയർ പുരുഷ, വനിതാ ടീമംഗങ്ങളുടെ വാർഷിക കരാറുകൾ പ്രഖ്യാപിച്ചു.
വിരാട് കോലിയും രോഹിത് ശർമ്മയും ഗ്രേഡ് ബിലേക്ക് താഴ്ത്തപ്പെട്ടു. മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്ന താരങ്ങൾ ഏറ്റവും ഉയർന്ന കാറ്റഗറിയിലുൾപ്പെടുത്തുക എന്നതാണ് ബിസിസിഐയുടെ ദീർഘകാല നയം. രോഹിത്തും കോലിയും ടി20യിൽ നിന്ന് പിന്മാറിയതിനാൽ, അവരുടെ തരംതാഴ്ത്തൽ ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നു.
നേരത്തെയുണ്ടായിരുന്ന എ പ്ലസ് കാറ്റഗറി ഇത്തവണയില്ല. എ കാറ്റഗറിയാണ് കരാർ പട്ടികയിലെ ഏറ്റവും ഉയർന്ന സ്ഥാനം. ഇന്ത്യയുടെ ടെസ്റ്റ്-ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഈ കാറ്റഗറിയിൽ ഇടംനേടി.
ഇവരടക്കം 30 പുരുഷ താരങ്ങളാണ് ബിസിസിഐയുടെ കരാർ പട്ടികയിലുള്ളത്. മലയാളി താരം സഞ്ജു സാംസൺ സി കാറ്റഗറിലിയിലാണ്. 21 വനിതാ താരങ്ങളുടെ പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ എന്നിവരാണ് എ കാറ്റഗറിയിലുള്ളത്.






