
ന്യൂഡല്‍ഹി: മാര്‍ച്ചിലവസാനിച്ച ഏഴ് മാസങ്ങളില്‍ ബാങ്കുകളും പെയ്മന്റ് ഓപ്പറേറ്റര്‍മാരും റിപ്പോര്‍ട്ട് ചെയ്തത് 1750 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. റിസര്‍വ് ബാങ്കില്‍ നിന്ന് ലഭ്യമായ കണക്കുകള്‍ പ്രകാരം, 2023 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 800 കോടിയിലധികം രൂപയുടെ പേയ്‌മെന്റ് തട്ടിപ്പുകള്‍ നടന്നു. മാര്‍ച്ച് മാസത്തില്‍ 2.25 ലക്ഷം ഇടപാടുകള്‍ നടന്നപ്പോള്‍, അതില്‍ 333 കോടി രൂപയുടേതാണ് തട്ടിപ്പുകള്‍.
മൊത്തം ഇടപാടുകള്‍ വച്ച് നോക്കുമ്പോള്‍ നിസ്സാരമാണെങ്കിലും തുക സംവിധാനത്തിലെ പഴുതുകള്‍ വെളിച്ചെത്തുകൊണ്ടുവരുന്നു, പെയ്മന്റ് മേഖലയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2022-23 സാമ്പത്തികവര്‍ഷത്തിലെ ഏപ്രില്‍ – സെപ്തംബര്‍ കാലയളവില്‍ കാര്‍ഡ്, ഇന്റര്‍നെറ്റ് ഫ്രോഡുകള്‍ 2321 എണ്ണമാണ്.
ഇതുവഴി 87 കോടി രൂപ കബളിപ്പിച്ചെടുത്തു. 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുന്ന ഇടപാടുകള്‍ 233 ലക്ഷം കോടിയുടേതായി. അറ്റ ബാങ്കിംഗ് ഇടപാടുകള്‍ 915 ലക്ഷം കോടി രൂപയുടേതും എടിഎം കാഷ് പിന്‍വലിക്കല്‍ 33.04 ലക്ഷം കോടി രൂപയുടേതുമാണ്.
പേയ്‌മെന്റ് തട്ടിപ്പുകള്‍ ആശങ്കാജനകമായി തുടരുന്നതിനാല്‍, അഡ്വാന്‍സ്ഡ് സൂപ്പര്‍വൈസറി മോണിറ്ററിംഗ് സിസ്റ്റമായ ഡാക്ഷിലേക്ക് തട്ടിപ്പ് റിപ്പോര്‍ട്ടിംഗ് മൊഡ്യൂള്‍ റിസര്‍വ് ബാങ്ക് മാറ്റിയിരുന്നു. പുതിയ സംവിധാനം, ഇ-കൊമേഴ്‌സ് ഇടപാടുകള്‍, ഫാസ്ടാഗ് ഉപയോഗിച്ചുള്ള ഇടപാടുകള്‍, ഡിജിറ്റല്‍ ബില്‍ പേയ്‌മെന്റുകള്‍, എടിഎമ്മുകള്‍ വഴിയുള്ള കാര്‍ഡ്-ടു-കാര്‍ഡ് കൈമാറ്റം എന്നിവ പരിശോധിക്കുന്നുണ്ട്.






