
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) ഈയാഴ്ച വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായിരിക്കെ നിഫ്റ്റി ബാങ്ക് സൂചിക റെക്കോർഡ് ഉയരത്തിലെത്തി. നിഫ്റ്റി ബാങ്ക് സൂചിക ഇന്നലെ ആദ്യമായി 56,000 പോയിൻ്റ് മറികടന്നു.
രാവിലെ 56,104.80 പോയിന്റിൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി ബാങ്ക് സൂചിക 56,161.40 വരെ ഉയർന്നെങ്കിലും നേട്ടം നിലനിർത്താനായില്ല. ലാഭമെടുപ്പിനെ തുടർന്ന് നിഫ്റ്റി ബാങ്ക് സൂചിക നഷ്ടത്തിലേക്ക് നീങ്ങി. നിഫ്റ്റി ഇപ്പോഴും അക്കാലത്തെയും ഉയർന്ന നിലവാരത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേറെ താഴെ നിൽക്കുമ്പോഴാണ് നിഫ്റ്റി ബാങ്ക് സൂചിക പുതിയ ഉയരത്തിൽ എത്തിയത്.
2025ൽ ഇതുവരെ നിഫ്റ്റി ബാങ്ക് സൂചിക 10 ശതമാനമാണ് ഉയർന്നത്. പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ തുടരുന്ന സാഹചര്യത്തില്‍ ആര്‍ബിഐ വെള്ളിയാഴ്‌ച വീണ്ടും റെപ്പോ നിരക്ക് കുറയ്‌ക്കുമെന്നാണ് പ്രതീക്ഷ. ബുധനാഴ്‌ച തുടങ്ങിയ ആര്‍ബിഐയുടെ ധനകാര്യ നയ സമിതി യോഗം വെള്ളിയാഴ്‌ച സമാപിക്കും.
കഴിഞ്ഞ രണ്ട് ധനകാര്യ നയ സമിതി യോഗങ്ങളിലും റെപ്പോ നിരക്ക് കുറച്ചിരുന്നു. ഫെബ്രുവരിയിലും ഏപ്രിലിലും നടന്ന ആര്‍ബിഐയുടെ ധനകാര്യ നയ സമിതി യോഗങ്ങള്‍ കാല്‍ ശതമാനം വീതമാണ് റെപ്പോ നിരക്ക് കുറച്ചത്.
പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്‌ന്ന പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ അടുത്ത ധന നയ അവലോകന യോഗത്തിലും പലിശനിരക്ക് വീണ്ടും കുറയ്‌ക്കുന്നതിന് വഴിയൊരുക്കുന്ന ഘടകമാണ്. ഏപ്രിലിലെ ഉപഭോഗ്‌തൃ വിലയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്ക് 3.16 ശതമാനമാണ്. ഇത് ആറ് വര്‍ഷത്തെ താഴ്‌ന്ന നിരക്കാണ്.
റെപ്പോ നിരക്ക് കാൽ ശതമാനം കൂടി കുറക്കുമന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം അര ശതമാനം കുറക്കുമെന്ന് എസ്ബിഐ റിസർച്ച് പ്രവചിക്കുന്നു.