
ലോകപ്രശസ്ത എഐ മോഡലായ ക്ലോഡിന്റെ നിർമാതാക്കളായ ആന്ത്രോപിക് ഇന്ത്യയിലെ ആദ്യ ഓഫിസ് ബെംഗളൂരുവിൽ തുറന്നു. കമ്പനി സിഇഒ ഡാരിയോ അമോഡി നേരിട്ടെത്തിയാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ഭാവി പരിപാടികളും കമ്പനി പ്രഖ്യാപിച്ചു. യുഎസ് കഴിഞ്ഞാൽ ക്ലോഡിന് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യയിലെ രണ്ടാമത്തെ ഓഫിസാണിത്. കഴിഞ്ഞ 4 മാസത്തിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള വരുമാനം ഇരട്ടിയായെന്നും ആന്ത്രോപിക് വ്യക്തമാക്കി. മൈക്രോസോഫ്റ്റിലെ മുൻ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ഇറീന ഘോഷാണ് കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടർ.
എയർ ഇന്ത്യ, കോഗ്‌നിസന്റ്, പ്രഥം തുടങ്ങിയ കമ്പനികളുമായി ആന്ത്രോപിക് പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രാദേശിക ഭാഷകളിൽ എഐയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലാണ് കമ്പനി ശ്രദ്ധയൂന്നുന്നത്.
പ്രാദേശിക ഭാഷകളിലെ മുന്നേറ്റം
ഇന്ത്യയിലെ 10 പ്രധാന ഭാഷകളിൽ ക്ലോഡിന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. ഇതിനായി കഴിഞ്ഞ ആറുമാസമായി വലിയ തോതിലുള്ള ഡാറ്റാ ശേഖരണവും ഗവേഷണവും നടക്കുന്നുണ്ട്.
ഉൾപ്പെടുന്ന ഭാഷകൾ: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി, പഞ്ചാബി, ഗുജറാത്തി, ഉറുദു.
കാർഷിക-നിയമ മേഖലകൾ: കൃഷി, നിയമം തുടങ്ങിയ മേഖലകളിൽ പ്രാദേശിക ഭാഷാ ഉപയോഗം സുഗമമാക്കാൻ ‘കാര്യ’ (Karya), ‘ഡിജിറ്റൽ ഗ്രീൻ’ തുടങ്ങിയ എൻജിഒകളുമായി ചേർന്ന് കമ്പനി പ്രവർത്തിക്കുന്നു.






