
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ചിപ്പ് നിർമാണ കമ്പനികളായ എൻവിഡിയയും എഎംഡിയും ചൈനയില്‍ വില്‍ക്കുന്ന ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) ചിപ്പുകളില്‍ നിന്നുള്ള വരുമാനത്തിന്റെ 15% യുഎസ് സർക്കാരിന് നല്‍കാൻ സമ്മതിച്ചു. ചൈനയിലേക്ക് എഐ ചിപ്പുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിയാണ് ഈ കമ്പനികള്‍ ഈ വ്യവസ്ഥ അംഗീകരിച്ചത്.
‘ആഗോള വിപണിയില്‍ ഞങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് യുഎസ് ഭരണകൂടം നിശ്ചയിച്ച നിയമങ്ങള്‍ ഞങ്ങള്‍ കർശനമായി പാലിക്കുന്നു,’ എൻവിഡിയ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘കഴിഞ്ഞ മാസങ്ങളായി ഞങ്ങളുടെ എച്ച്20 ചിപ്പുകള്‍ ചൈനയിലേക്ക് അയച്ചിട്ടില്ല. പുതിയ നിയമങ്ങള്‍ യുഎസിനെ ചൈനയിലും ആഗോള തലത്തിലും മത്സരക്ഷമത നിലനിർത്താൻ സഹായിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ കമ്പനി കൂട്ടിച്ചേർത്തു.
5ജി സാങ്കേതികവിദ്യയില്‍ പിന്നിലായതിനാല്‍ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ ആധിപത്യം നഷ്ടപ്പെട്ട അനുഭവം യുഎസിന് ഇനി ആവർത്തിക്കാനാവില്ലെന്ന് എൻവിഡിയ അഭിപ്രായപ്പെട്ടു. ‘നമ്മള്‍ മത്സരത്തില്‍ മുന്നില്‍ നിന്നാല്‍, യുഎസിന്റെ എഐ സാങ്കേതികവിദ്യ ലോക നിലവാരത്തിലേക്ക് ഉയരും,’ എൻവിഡിയയുടെ പ്രസ്താവനയില്‍ പറയുന്നു.
ചൈന എഐ സാങ്കേതികവിദ്യ സൈനിക ആവശ്യങ്ങള്‍ക്കോ സൂപ്പർ കമ്പ്യൂട്ടറുകള്‍ നിർമിക്കുന്നതിനോ ഉപയോഗിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് യുഎസ് ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. എന്നാല്‍, കഴിഞ്ഞ മാസം എൻവിഡിയ ഈ നിയന്ത്രണങ്ങള്‍ യുഎസ് പിൻവലിച്ചതായും എച്ച്20 ചിപ്പുകള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യാൻ അനുമതി ലഭിച്ചതായും പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഈ വിഷയത്തില്‍ എഎംഡി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.