
കൊച്ചി: അഹമ്മദാബാദ് അപകടത്തെ തുടർന്ന് എയർ ഇന്ത്യയുടെ ഫ്ലൈറ്റ് ബുക്കിങ്ങിൽ 6 ദിവസത്തിനിടെ 30–35 ശതമാനം ഇടിവ്. ഇസ്രയേൽ–ഇറാൻ സംഘർഷം രാജ്യാന്തര സർവീസുകളുടെ വ്യാപകമായ റദ്ദാക്കലിന് വഴിയൊരുക്കിയതോടെ വിമാനയാത്രാ പ്ലാനുകളും താളം തെറ്റുകയാണ്.
ഉത്തരേന്ത്യയിൽ നിന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള വിമാനങ്ങൾ ഇപ്പോൾ ഇറാൻ എയർസ്പേസ് ഉപയോഗിക്കുന്നുണ്ട്.
പാക്ക് എയർസ്പേസിൽ നിലവിൽ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കുണ്ട്. യുദ്ധസാഹചര്യത്തിൽ ഇറാന്റെ ആകാശത്തും വിലക്ക് വന്നതോടെ ദുബായ് –അബുദാബി എയർസ്പേസിൽ കടുത്ത തിരക്ക് അനുഭവപ്പെടുന്നത് ഇന്ത്യൻ കമ്പനികളെ സർവീസ് റദ്ദാക്കലിന് നിർബന്ധിതരാക്കുന്നു.
വിമാനദുരന്തം ഉണ്ടാക്കിയ ഭീതി ആഭ്യന്തര സർവീസുകളുടെ ബുക്കിങ്ങിനെയും ബാധിച്ചിട്ടുണ്ട്. പുതിയ ബുക്കിങ് കുറയുന്നതിനൊപ്പം 20 ശതമാനം ക്യാൻസലേഷനും എയർ ഇന്ത്യ വിമാനങ്ങൾക്കുണ്ട്. ബുധനാഴ്ച മുതൽ യുഎസ്, യൂറോപ്പ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളിൽ 15 ശതമാനം എയർ ഇന്ത്യ റദ്ദാക്കി.
6 ദിവസത്തിനുള്ളിൽ 83 സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതും യാത്രക്കാരുടെ പദ്ധതികളെ താളംതെറ്റിക്കാൻ കാരണമാകുന്നു. രാജ്യാന്തര സർവീസുകളായതിനാൽ ബുക്കിങ് മറ്റ് എയർലൈനുകളിലേക്ക് മാറ്റുമ്പോൾ തുകയിൽ കാര്യമായ വ്യത്യാസം വരും.
ഫുൾ റീഫണ്ടും റീ ബുക്കിങ് ഓപ്ഷനും എയർ ഇന്ത്യ നൽകുന്നുണ്ടെങ്കിലും യാത്രക്കാർക്ക് ഇത് എത്ര കണ്ട് ആശ്വാസമാകുമെന്ന് കണ്ടറിയണം. ഇറാൻ സംഘർഷത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസും ഷാർജ–കൊച്ചി, ഷാർജ–കണ്ണൂർ, മംഗളൂരു സർവീസുകൾ റദ്ദാക്കി.






