
തിരുവനന്തപുരം: വിള ഇൻഷുറൻസ് പദ്ധതിയില്‍നിന്ന് കർഷകർ ഒഴിവാകുന്നത് തടയാൻ കർശനനടപടിയുമായി കേന്ദ്ര കൃഷിമന്ത്രാലയം.
കാർഷികവായ്പ എടുക്കുന്ന കർഷകരെ വിള ഇൻഷുറൻസില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിളനാശത്തിന്റെ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കുകള്‍ക്കാണെന്ന വ്യവസ്ഥ കൊണ്ടുവന്നു. ജൂലായ് 28-ന് എല്ലാ ബാങ്ക് മേധാവികള്‍ക്കും നബാർഡിനും കേന്ദ്രകൃഷിമന്ത്രാലയം കത്തയച്ചു.
വിള ഇൻഷുറൻസില്‍ ഉള്‍പ്പെടാത്ത കർഷകർ കൂടുതലുള്ളത് കേരളത്തിലാണ്. കിസാൻ ക്രെഡിറ്റ് കാർഡുള്ള 45 ലക്ഷം കർഷകർ കേരളത്തിലുണ്ട്. എന്നാല്‍, 2025-ലെ ഇൻഷുറൻസ് പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് 12,000 പേർമാത്രം. കെസിസി അക്കൗണ്ടുള്ള മുഴുവൻ കർഷകരെയും വിള ഇൻഷുറൻസ് പദ്ധതിയില്‍ ബാങ്കുകള്‍ അംഗങ്ങളാക്കണമെന്നാണ് വ്യവസ്ഥ.
വായ്പ എടുക്കുന്ന ഘട്ടത്തില്‍ത്തന്നെ കേന്ദ്രസർക്കാരിന്റെ പോർട്ടലില്‍ ഇൻഷുറൻസിനുള്ള വിവരംകൂടി നല്‍കണം.
ഇതില്‍ ബാങ്കുകള്‍ വീഴ്ചവരുത്തിയപ്പോള്‍, കർഷകർക്ക് നേരിട്ട് ഇൻഷുറൻസിന് രജിസ്റ്റർ ചെയ്യാനുള്ള അനുമതി നല്‍കി. ഇങ്ങനെ ചെയ്യുന്ന കർഷകർ വായ്പയെടുക്കുമ്ബോള്‍ ഇൻഷുറൻസില്‍ ബാങ്ക് ചേർക്കേണ്ടതില്ലെന്ന (ഓപ്ഷൻ ഔട്ട്) ഫോം നല്‍കിയാല്‍ മതി.
ഇത് മറയാക്കി, കേരളത്തിലെ ബാങ്കുകള്‍ വായ്പ അപേക്ഷയ്ക്കൊപ്പം ഓപ്ഷൻ ഔട്ട് ഫോം കൂടി കർഷകനില്‍നിന്ന് ഒപ്പിട്ട് വാങ്ങിക്കുന്നുവെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കർഷകർ നേരിട്ട് ചെയ്യുന്നില്ല.
സംസ്ഥാനത്ത് ആകെ 45 ലക്ഷം കർഷകരാണുള്ളത്. 27 വിളകള്‍ക്കാണ് വിള ഇൻഷുറൻസിന്റെ സഹായം ലഭിക്കുക. റബ്ബർ, തെങ്ങ്, മഞ്ഞള്‍, നെല്ല്, വാഴ, പച്ചക്കറി, മാവ്, പൈനാപ്പിള്‍, കുരുമുളക്, കവുങ്ങ് ഉള്‍പ്പെടെയുള്ള വിളകള്‍ ഇതിപ്പെടും.
2016 മുതല്‍ 600കോടിയാണ് പദ്ധതിയില്‍ കർഷകർക്ക് ലഭിച്ചത്. ഇതിന്റെ എത്രയോ ഇരട്ടിയാണ് നാശത്തിന്റെ കണക്ക്. പദ്ധതിയില്‍ ഉള്‍പ്പെടാത്തതിനാല്‍ നഷ്ടപരിഹാരം ലഭിച്ചില്ല. ഈ വർഷം പദ്ധതിയില്‍ ചേരാനുള്ള സമയം ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്.