
ഗൂഗിള്‍ പേയില്‍ മൊബൈല്‍ റീച്ചാർജുകള്‍ ചെയ്യുമ്ബോള്‍ കണ്‍വീനിയൻസ് ഫീ എന്ന പേരില്‍ 3 രൂപ അധികമായി ഈടാക്കാറുണ്ട്. ഇപ്പേഴിതാ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ബില്‍ പേമെന്റുകള്‍ നടത്തുന്നതിനും ഗൂഗിള്‍ പേ നിശ്ചിത തുക ഈടാക്കാൻ തുടങ്ങിയിരിക്കുകയാണ്.
വൈദ്യുതി ബില്‍, ഗ്യാസ്, വെള്ളം ഉള്‍പ്പടെയുള്ളവയുടെ ബില്‍ തുക അടക്കുമ്ബോഴാണ് ജിഎസ്ടിയ്ക്ക് പുറമെ ജിപേ അധിക തുക ഈടാക്കുന്നത്.
ബില്‍ തുകയുടെ 0.5% മുതല്‍ 1% വരെയാണ് കണ്‍വീനിയൻസ് ഫീ ആയി ജിപേ ഈടാക്കുക. യുടിലിറ്റി ബില്‍ പേമെന്റുകള്‍ക്കുള്ള ജിഎസ്ടിയ്ക്ക് പുറമെയാണിത്. പ്രൊസസിങ് ഫീ എന്ന പേരിലായിരിക്കും ഈ അധിക തുക ഈടാക്കുക.
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് മാത്രമാണ് ഈ തുക ഈടാക്കുക. യുപിഐയുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് ബില്‍ പേമെന്റുകള്‍ ചെയ്യുമ്ബോള്‍ ഈ തുക ബാധകമാവില്ല.
ഫോണ്‍പേ, പേടിഎം എന്നീ സേവനങ്ങളുടെ പാത പിന്തുടർന്നാണ് ഗൂഗിള്‍ പേയുടെ ഈ പുതിയ നീക്കം. പേടിഎം ഒരു രൂപ മുതല്‍ 40 രൂപ വരെയാണ് ക്രെഡിറ്റ് /ഡെബിറ്റ് കാർഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഈടാക്കുന്നത് ഫോണ്‍ പേ ഗൂഗിള്‍ പേയ്ക്ക് സമാനമായ നിരക്കാണ് ഇടാക്കുന്നത്.
2025 ജനുവരിയില്‍ 1698 കോടിയിലേറെ യുപിഐ ഇടപാടുകളാണ് നടന്നത്. ഇതുവഴി 23.48 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. 2024 നേക്കാള്‍ ഒരു ശതമാനത്തിന്റെ വർധനവാണിത്.