
മുംബൈ: അദാനി ഗ്രൂപ്പിന്റെ മൊത്തകടം ഏതാണ്ട് 2.6 ലക്ഷം കോടിരൂപയാണെന്ന് റിപ്പോർട്ട്. ഇതില്‍ പകുതിയും ഇന്ത്യയിലെ പ്രാദേശിക ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും വകയാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു വര്‍ഷത്തിലെ വര്‍ധന 40 ശതമാനം. ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചതോടെ ഇന്ത്യയില്‍ നിന്ന് വായ്പ സ്വീകരിക്കുന്നത് എളുപ്പമായതും മെച്ചപ്പെട്ട ക്രെഡിറ്റ് റേറ്റിംഗുമാണ് വര്‍ധനക്ക് കാരണമെന്നും റിപ്പോര്‍ട്ട് തുടരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്ത കടം 20 ശതമാനമാണ് വര്‍ധിച്ചത്. ഇക്കാലയളവില്‍ അദാനി ഗ്രൂപ്പിന് പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്ന വായ്പയും വര്‍ധിച്ചു.
ആകെ വായ്പയുടെ 18 ശതമാനം വായ്പയും നല്‍കുന്നത് പൊതുമേഖലാ ബാങ്കുകളാണ്. ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളും (എന്‍.ബി.എഫ്.സി), മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും നല്‍കിയ വായ്പ ആകെ വായ്പയുടെ 25 ശതമാനമായി.
കഴിഞ്ഞ വര്‍ഷം ഇത് 19 ശതമാനമായിരുന്നു. അദാനി ഗ്രൂപ്പിന്റെ വായ്പ നയങ്ങളിലെ മാറ്റമാണ് ഇതിലൂടെ വ്യക്തമായതെന്നാണ് വിലയിരുത്തല്‍. വിദേശ കമ്പനികളില്‍ നിന്ന് ഡോളറില്‍ വാങ്ങിയിരുന്ന വായ്പ 31 ശതമാനമായിരുന്നത് 23 ശതമാനമായി കുറയുകയും ചെയ്തു.
വിദേശ ബാങ്കുകളില്‍ നിന്നുള്ള വായ്പ 27 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അദാനി ഗ്രൂപ്പില്‍ ഇന്ത്യന്‍ കമ്പനികളുടെ വായ്പാ നിക്ഷേപം വര്‍ധിച്ചത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണെന്നും റിപ്പോര്‍ട്ട് തുടരുന്നു.
ഏതാണ്ട് 1.3 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ കമ്പനികള്‍ അദാനി ഗ്രൂപ്പിന് വായ്പയായി നല്‍കിയിരിക്കുന്നത്. കമ്പനിയുടെ 90 ശതമാനം വരുമാനവും എഎ റേറ്റിംഗുള്ള അസറ്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വായ്പയെടുക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നാണ് വിലയിരുത്തല്‍.
അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ക്ക് വായ്പ നല്‍കാന്‍ പ്രാദേശിക, വിദേശ സാമ്പത്തിക കമ്പനികള്‍ തയ്യാറാകുന്നതിന് കാരണവും ഇതാണ്. ഏതാണ്ട് 200ലധികം വിദേശകമ്പനികളാണ് അദാനി ഗ്രൂപ്പില്‍ നിക്ഷേപിച്ചിരിക്കുന്നത്.
കമ്പനിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ആശാവഹമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 89,806 കോടി രൂപയുടെ റെക്കോഡ് എബിഡ്റ്റ (പലിശ, നികുതി എന്നിവക്ക് മുമ്പുള്ള വരുമാനം) കൈവരിക്കാന്‍ ഗ്രൂപ്പിന് കഴിഞ്ഞിരുന്നു.
നികുതിക്ക് ശേഷമുള്ള വരുമാനം 40,565 കോടി രൂപയിലെത്തിക്കാനും കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗ്രൂപ്പിന്റെ പദ്ധതി ചെലവ് 1.26 ലക്ഷം കോടി രൂപയായിരുന്നു.
ആകെ കടവും എബിഡ്റ്റയും തമ്മിലുള്ള അംശബന്ധം 2.6ല്‍ നിലനിറുത്തുന്നത് ഗ്രൂപ്പിന്റെ സാമ്പത്തിക ഭദ്രതയും സൂചിപ്പിക്കുന്നതായാണ് വിലയിരുത്തല്‍.